Wednesday, August 18, 2010

ഓണസദ്യ

നാക്കിലയും, നിറപറയും, തുമ്പപ്പൂ ചോറും മലയാളിയുടെ ഗ്രിഹാതുരത്തിന്റെ ഒടുങ്ങാ പഥെയങ്ങള്‍ ആണ്. ലോകത്തിന്റെ ഏതു മുക്കില്‍ ആണെങ്കിലും ഓണം ആഘോഷിക്കുന്ന മലയാളി എങ്ങിനെയും തിരുവോണ നാളില്‍ ഇവ ഒരുക്കും. തൂശനിലയില്‍ ഇടത്തെ അറ്റത്ത്‌ നിന്നും തുടങ്ങും വിഭവങ്ങള്‍ ഒരുക്കാന്‍.ഉപ്പു, ഉപ്പേരി, തോരന്‍, അച്ചാര്‍, പുളിയിഞ്ചി, ഓലന്‍, അവിയല്‍, കൂട്ടുകറി, പപ്പടം എന്നിങ്ങനെ നിരക്കുന്നു വിഭവങ്ങള്‍. പിന്നെ ആവി പറക്കുന്ന ചോറും, നെയ്യും, പരിപ്പും, സാമ്പാറും ചേര്‍ത്ത് മൃഷ്ടാന്ന ഭോജനം. മേമ്പോടിയായി കാളനും, രസവും.,പിന്നെ മോരും, കഴിച്ചു കഴിഞ്ഞു ഇല വടിച്ചൊരു കൈ നക്കല്‍ ഉണ്ട്.ഭക്ഷണത്തിന്റെ സകല സത്തും ആമാശയത്തില്‍ എത്തുംപിന്നെ വടിച്ച് വൃത്തിയാക്കിയ ഇലയില്‍ പായസം ഒഴിച്ച് ചൂടില്‍ വാടിയ ഇലയുടെ മണതോടെ കഴിക്കുമ്പോള്‍ ഇനി മതി എന്ന സന്ദേശത്തോടെ ഒരു ഏമ്പക്കം എത്താന്‍ ഉണ്ട്. പിന്നെ ഇല മടക്കി എഴുനേറ്റു കിണ്ടിയിലെ വെള്ളത്തില്‍ കൈ കഴുകി വെറ്റില മുറുക്കും, വെടി പറച്ചിലുമായി കഴിയുന്നത്‌ ഇന്നലയുടെ സ്മൃതി. . കാലം മാറി. തൂശനിലയുടെ സ്ഥാനത്തു കടലാസ്സ്‌ ഇലകള്‍ സ്ഥലം പിടിച്ചു. ഇലകള്‍ തേടി അലയണ്ട. ഏതു സമയത്ത് ചെന്നാലും കടകളില്‍ ഇവ ലഭിക്കും. സൗകര്യം കടലാസ്സ്‌ ഇലകള്‍ ആണെങ്കിലും, ഓണകാലത്ത് വാഴ ഇലകള്‍ തന്നെ പഥ്യം.
ഓണസദ്യ ഒരുക്കാനും, വിളംബാനും ഇപ്പോള്‍ മിക്കവര്‍ക്കും സമയമില്ല.ഹോട്ടലിലെ ഓണകിറ്റില്‍ ആണ് ഇപ്പോള്‍ ഓണം. നാട് ഓടുമ്പോള്‍ നടുവേ ഓടുക.

1 comment: