Sunday, September 25, 2011

വിഷയ ദാരിദ്ര്യം........

.ഞാനിപ്പോള്‍ ദാരിദ്ര്യത്തിലാണ്... വിശപ്പോ ദാഹമോ അല്ല വിഷയം.

ആശയ ദാരിദ്ര്യമാണിന്നെന്റെ പ്രശ്നം...

എഴുത്തിന്റെ ബാക്കിയെന്നോണം അക്ഷരങ്ങള്‍ അസ്ത്രങ്ങളായി എന്നിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു.. വേണമെങ്കില്‍ ഹസാരെയോടൊപ്പം നടന്നു മഷി വറ്റിക്കാം.. എങ്കില്‍ ഞാന്‍ ആരാഷ്ട്രീയതിലെത്തി എന്ന് മുദ്ര കുത്തപ്പെടാം..

പ്രണയമായാല്‍ ചോദ്യം എന്റെ പ്രണയത്തിലേക്കും,

ജീവിതമായാല്‍ എന്തിനിത്ര നിരാശാബോധമെന്നും

,മരണമായാല്‍ ഇത്ര നേരത്തെ മരണത്തെ കൂട്ടുപിടിക്കാനെന്നും... ....

മടുത്തു, എനിക്ക് വിഷം വേണം

ക്ഷമിക്കണം വിഷയം വേണം...

അല്ലെങ്കില്‍ എനിക്കായി തൂലികയൊരു കൊലക്കയര്‍ ഒരുക്കും. എങ്ങും എത്താത്ത വഴിയില്‍ ക്ഷണത്തില്‍ മാഞ്ഞു പോകാന്‍ വയ്യ..........

പിടിവിട്ടു പോയ കവിത .........

.ആറ്റുനോറ്റിരുന്നു കവിത പിറക്കാന്‍ ...

ഒടുവില്‍ പിറന്നു സുന്ദരികവിത

പാല്‍ മണമുള്ള ചുണ്ടുകളോടെ

കണ്ണാടി തിളക്കമുള്ള കണ്ണുകളോടെ,

തേനൂറും വായ്ത്താരികള്‍

കവിത വളര്‍ന്നു,

ആധുനികതയുടെ ചുവടു പിടിച്ചു

കൂടെ ഹുങ്കാരവും,

നിഷേധവും...

പറക്കാറായപ്പോള്‍

പടിയിറങ്ങി,

ഒന്നും പറയാതെ,

അറിയിക്കാതെ...

വിങ്ങിയ മാതൃഹൃദയം അലഞ്ഞു...

ഒടുവില്‍ കണ്ടു

ഈ മീഡിയയുടെ ചതികുഴികളില്‍

ഒരുപാട് ലൈക്കുകളിലും,

കമെന്റുകളിലും വീര്‍പ്പുമുട്ടി

ഒന്നാമതായി നില്‍ക്കുന്നത്...

എന്നെ തിരിച്ചറിയാതെ,

മറ്റൊരു ലോകത്ത് ചിരിച്ചും

ചിരിപ്പിച്ചും...

ചുടുക്കാട്ടിലെ അയാള്‍ ..........

ജീവിതഭാരങ്ങളെല്ലാം അവസാനിക്കുന്ന ഒരിടം,ചുടല പറമ്പ്......

അവിടെ ക്രൌര്യം തോന്നിക്കുന്ന മുഖവും, നിസംഗത നിറഞ്ഞ മനസ്സുമായി ഒരാള്‍.. ശവങ്ങല്‍ക്കായി നിര്‍വികാരത നിറഞ്ഞ കാത്തിരുപ്പുമായി സീതികന്‍... ചിതാഗ്നി കൊളുത്തി ബന്ധുക്കള്‍ കയ്യോഴിയുന്നതോടെ ദേഹികളുടെ കാവല്‍കാരന്‍.. യുവത്വത്തിനു കാവല്‍ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സ് ഉലയുന്നുന്ടാവാം.... കുരുന്നുകളെ അഗ്നി എടുക്കുമ്പോള്‍ അറിയാതെ കരയുന്നുണ്ടാവാം...

ഇല്ല ഉണ്ടാവില്ല..........

ശ്മശാനത്തില്‍ പടരുന്ന മുള്‍ പടര്‍പ്പുകള്‍ പോലെ മനസ്സിലും നിര്‍വികാരത പടര്ന്നുപിടിചിട്ടുണ്ടാവും .. തലച്ചോറ് തുളച്ചു ആളികയറുന്ന അഗ്നി അയാളില്‍ ഒരു വികാരവും ഉണര്‍ത്തുന്നുണ്ടാവില്ല....

ആളികയറുന്ന അഗ്നിയുടെ ചുവന്ന നിസ്സംഗത ആ കണ്ണുകളില്‍ ..

തലയോട്ടിയും, അസ്ഥികളും പൊട്ടുന്ന ശബ്ദവും, ശവത്തിന്റെ ചൂടും , ചൂരും, ചാരവും.. അതിനിടയില്‍ കൈമോശം വന്ന മനസ്സുമായി അയാള്‍ ...

അശാന്തിയില്‍ നിന്നും കുതറി പോയ ആത്മാക്കളുമായി അയാള്‍ സംവദിക്കുന്നുണ്ടാവും.. കണ്ണടച്ച് ചിതക്കരികെ നിന്നും പിന്‍വാങ്ങുമ്പോള്‍ ആത്മാക്കളുടെ വേദനകള്‍ പങ്കുവെക്കുന്നുണ്ടാവാം.

അല്ലെങ്കില്‍ മരണം അയാളെയും ചിതക്ക്‌ നല്‍കുന്ന നാളിനെ കുറിച്ചോര്‍ത്ത്, ആളുന്ന അഗ്നിയുടെ ചുവന്ന തിളക്കമോര്‍ത്ത് മരവിപ്പിലൂടെ അയാളും............

മാവേലിക്കൊരു കത്ത്............

ബിന്ദു

കേരള ഭവനം,

കേരളം - പി ഓ

ഇന്ത്യ....



to,

മാവേലി,

പാതാള ഭവനം

പാതാളം - പി ഓ

കേരളം....



പ്രിയപ്പെട്ട മാവേലിക്ക്, .......

ഒരു കത്ത് എഴുതണമെന്നു കുറെയായി വിചാരിക്കുന്നു...ഇപ്പഴാണ് സമയം കിട്ടിയത്.. പാതാളത്തില്‍ അങ്ങേക് സുഖം തന്നെ എന്ന് കരുതട്ടെ..ഇവിടെ ഈ പാതാളത്തില്‍, ക്ഷമികണം കേരളത്തില്‍ ഞങ്ങള്‍കും സുഖം തന്നെ...തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ശയ്യാവലംബികള്‍ ആയ മുത്തശ്ശിമാര്‍ വരെ വളരെ സുരക്ഷിതരാണ്‌ ഇവിടെ..ഫെയ്സ്ബുകിലെ കമ്മ്യുനിട്ടികള്‍ ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട് നാടന്‍ പൂക്കളെ കൊണ്ട് പൂവിടുമ്പോള്‍, ഞങ്ങള്‍ മുറ്റത്തു തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളെ കൊണ്ട് ത്രിപ്തിയടയുന്നു...കമ്പോളത്തില്‍ മനുഷ്യന്‍ ഒഴിച്ച് ബാകി എല്ലാറ്റിനും തീ പിടിച്ച വിലയാണ്...സര്‍കാരിന്റെ ഒരു രൂപ വിലയുള്ള അരി ഉള്ളത് കൊണ്ട്, 300 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ പത്തു രൂപക്ക് പത്തു കിലോ അരി വാങ്ങി ബാക്കി 290 രൂപ കൊണ്ട് ഒരു പൈന്റും, ഒരു കോഴിയെയും വാങ്ങാമെന്നത് തന്നെ വലിയൊരു ആശ്വാസമാണ്..അങ്ങ് വരുന്നത് കാല്നടയായിട്ടല്ലേ? പെട്രോളിനോകെ തീരെ വിലയില്ലാത്ത കാലമാണിപ്പോള്‍...റോഡിലൂടെ നടകുമ്പോള്‍ അരികു വശം ചേര്‍ന്ന് നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം..ഇല്ലെങ്കില്‍ കുഴിയില്‍ വീഴും..ഇപ്പോള്‍ നല്ല മഴയാണ്..ഒരു തോണി കിട്ടിയാല്‍ റോഡിലൂടെ തോണി ഇറക്കാന്‍ നോക്കാം..തിരുവനന്തപുരം എത്തുമ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുന്നുണ്ടോ..അവിടെ കാവല്കാരെ കൊണ്ട് തടഞ്ഞിട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്..കരിബൂച്ചകള്‍ ചിലപ്പോള്‍ ആളറിയാതെ ത്രീവവാദിയായി കരുതാന്‍ സാധ്യതയുണ്ട്...അതുകൊണ്ട് ആ ഭാഗത്തേക് പോവണ്ട..സെക്രടരിയെട്ടില്‍ ചിലര്‍ പണിയില്ലാതെ ഒച്ചയും, ബഹളവും ഉണ്ടാകുന്നത് കാണാം..അവര്‍ ഞങ്ങളുടെ മന്ത്രിമാരും, എം എല്‍ എ മാരും ആണ്..ചിലപ്പോള്‍ പരിസരത്ത് തല്ലു കണ്ടെന്നു വരാം..അത് ഓണത്തല്ല് അല്ല..പോലീസും, വിദ്യാര്തികളും തമ്മിലുള്ള ലാത്തി ചാര്‍ജാണ്‌...ആളുകള്‍ ക്ഷമയോടെ വരിയില്‍ നില്കുന്നത് കാണാം..അടുത്ത് തന്നെ ചിലര്‍ പാമ്പായി ( പാമ്പ് എന്ന ജീവിയല്ല, , ഇതൊരു ഓമനപേര് ആണ്)കിടക്കുന്നതും കാണും..ആ ഭാഗത്തേക് തിരിഞ്ഞു നോക്കേണ്ട...പിന്നെ പെണ്ണിന് വിലയില്ല എങ്കിലും, പൊന്നിന് തീ വിലയാണ്..അതുകൊണ്ട് വരുമ്പോ സ്വര്‍ണ്ണം അണിയണ്ട....പിടിച്ചു പറിക്കാര്‍ വിലസുന്ന നാടാണ്..അത്ര നിര്‍ബന്ധം ആണേല്‍ വല്ല റോള്‍ഡ് ഗോള്‍ഡോ, ഒരു ഗ്രാം സ്വര്‍ണ്ണമോ ധരിക്കാം...പിന്നെ പ്രച്ഛന്ന വേഷമണിഞ്ഞ മാവേലിമാര്‍ ഒരു പാടുണ്ടേ..അവര്‍ കാണേണ്ട..കിട്ടിയാല്‍ വെറുതെ വിടില്ല...ആ ഓലകുട ഒരു മാറ്റത്തിന് വേണ്ടി ഒഴിവാകാം.പകരം ഫൈവ് ഫോള്‍ഡര്‍ കുട മാര്‍കറ്റില്‍ റെഡി ആണ്..പിന്നെ ഒരു സന്തോഷവാര്‍ത്ത..അങ്ങേക് കുടവയര്‍ കുറക്കണം എന്നുണ്ടെങ്കില്‍ ലവണ തൈലം എന്ന ഫലപ്രദമായ മരുന്നുണ്ട്..ഇനി മെലിയണമെങ്കില്‍ സ്മാര്‍ട്ട് ലീന്‍, ഇന്‍ ഷേപ്പ്..പിന്നെ കുറെ ഗുളികകളും....ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം....എത്രയും പെട്ടെന്ന് ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കണേ അങ്ങ്..കാരണം അടുത്ത തവണ വരുംബോഴെകും തപ്പല്‍ ഓഫീസും, കത്തെഴുതും ഉണ്ടാവില്ല..കാര്യങ്ങള്‍ ഈ മെയില്‍ വഴി ആവുമ്പോ എളുപ്പാവും...പിന്നെ കേരളത്തിലെ നിരവധി മൊബൈല്‍ കമ്പനികളുമായി ഒരു ചര്‍ച്ച ചെയ്തു പാതാളത്തിലേക്ക്‌ ഒരു കണക്ഷന്‍ എടുക്കുന്ന കാര്യം ഗൌരവമായി പരിഗണികണം....ഇങ്ങനെ യൊക്കെ എഴുതീന്നു വെച്ച് അങ്ങ് കേരളത്തിലേക് വരാതിരിക്കരുത്..വന്നിട്ടില്ലേല്‍ ഇവരെല്ലാം കൂടി എന്നെ പാതാളതിലെക് ചവിട്ടി താഴ്ത്തും..വരുമെന്ന പ്രതീക്ഷയോടെ....

സ്നേഹപൂര്‍വ്വം സ്വന്തം ബിന്ദു....

എന്നിലെ ഞാന്‍................

.കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍, കൌതുകം നിറഞ്ഞ നോട്ടവുമായി എന്റെ പ്രതിരൂപം..കുഞ്ഞുനാളില്‍ അമ്മ കുളിപ്പിച്ച് , കണ്ണെഴുതി, പൊട്ടു തൊടുവിച്ചു,മുടി പിന്നിയിട്ടു തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി ചന്തം ആസ്വദിക്കുന്ന, ആ കുഞ്ഞുകുട്ടിയായോ ഞാന്‍.. സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍. അതെ ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..അല്ല, കണ്ണാടി കള്ളം പറയുന്നു, അന്നത്തെ ആ നിഷ്കളങ്കതയും, കുസൃതികളും എവിടേ, കുട്ടിക്കാലത്തെ കുതൂഹലതയും , പ്രസരിപ്പും എവിടെപോയി മറഞ്ഞു...എല്ലാം നിന്നില്തന്നെയുണ്ട്‌, ജീവിതപാച്ചിലുകല്കിടയില്‍ നീ ശ്രധിക്കാഞ്ഞിട്ടാണ്....തിരിച്ചു കണ്ണാടിയിലെ പ്രതിരൂപം തിരിച്ചു ഒരു ചോദ്യം ചോദിച്ചു..ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ എന്ന്.. മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപിച്ചും, തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും മറുപടി പറഞ്ഞു അതെ...ചിരിച്ചുകൊണ്ട് കണ്ണാടി മറുപടി തന്നു..അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്...

ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്? കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?...

മഴ ഒടുങ്ങുമ്പോള്‍

മഴക്ക് ശേഷം പുതുമണ്ണിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കവേ ഓര്‍ത്തു, ഇന്നത്തെ സന്ധ്യ ഈയാം പാറ്റകളുടെത്.. സന്ധ്യ പ്രകാശം ചോരിഞ്ഞപ്പോഴേക്കും മണ്ണിന്റെ അടിയില്‍ നിന്നും അവ കൂട്ടത്തോടെ ചിറകടിച്ചു പുറത്തേക്ക് .. കുറെ ദിവസം ഇരുട്ടിലിരുന്നു വെളിച്ചം കാണുന്ന തത്രപ്പടോടെ.. വെളിച്ചം അവയെ ആകര്ഷിക്കുകയാണോ? ഇരയെ കാത്തു നില്‍ക്കുന്ന വേട്ടക്കാരനെ പോലെ? വെളിച്ചത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് അവയോടു സ്വകാര്യം പറഞ്ഞു, ചുംബിച്ചു, ഒടുവില്‍ ചിറകു കുഴഞ്ഞു വീണു പറക്കാനാവാതെ ഒരു പുഴുവായി ചവിട്ടിയരക്കപ്പെടുന്നു.. പുഴുവില്‍ നിന്നും വീണ്ടും പുഴുവിലേക്ക് ഒരു മടക്കം.......

ഓര്‍ക്കുമ്പോള്‍ മനുഷ്യജന്മവും ഇങ്ങനെയല്ലേ.. ഈയാം പാറ്റക്ക് സമം.. മണ്ണിന്റെ അടിയിലെന്ന പോലെ ഗര്‍ഭ പത്രത്തിലെ സുഖകരമായ വാസത്തിനു ശേഷം വെളിച്ചത്തിലേയ്ക്കു എത്താനുള്ള തത്രപ്പാട്.. വെളിച്ചം പോലെ ജീവിതമെന്ന വെളിച്ചം തേടി മനുഷ്യനും.. ആസ്വദിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോള്‍ വേട്ടക്കാരന് ഇരകലായും, ചവിട്ടിയരക്കപെട്ടും, നിസ്സഹായതയോടെ ഒരു മടക്കം.. മണ്ണിലേക്ക്.. പിന്നീട് വെറും പുഴുക്കളായും