Thursday, December 1, 2011

എന്താണ് സദാചാരം എന്ന വാക്കിന്റെ അര്‍ഥം? നല്ല ശീലങ്ങള്‍ അല്ലെങ്കില്‍ നല്ല ആചാരങ്ങള്‍ എന്നാണോ? അല്ലെങ്കില്‍ നല്ല നടപ്പിനു വേണ്ടി ഓരോ മതങ്ങളും നിഷ്കര്‍ഷിക്കുന്ന ഓരോ സംഹിതകളോ? സദാചാരം എന്നത് ഓരോ വ്യക്തികളെയും, അവരുടെ ബന്ധങ്ങളെയും അനുസരിച്ച് ഇരിക്കുന്നു....ഭാര്യ ഭര്‍തൃ ബന്ധം, സഹോദ സഹോദരി ബന്ധം, സുഹൃത്ബന്ധം തുടങ്ങി അവക്കനുസരിച്ചു മാറുന്നു...ഒരു വ്യക്തിയുടെ പെരുമാറ്റം തുടങ്ങി അവന്‍ ഉച്ചരിക്കുന്ന വാക്കുക...ള്‍ വരെ സദാചാര പരിധിയില്‍ വരുന്നു..ഇതൊക്കെയാണെങ്കിലും സദാചാരം എന്ന് പറയുമ്പോള്‍ മലയാളി മനസിലേക് ആദ്യം കടന്നു വരുന്ന പദം ലൈംഗീകത തന്നെയാണ്.. അതുകൊണ്ട് തന്നെ സദാചാര വിരുദ്ധം എന്ന് കേള്‍കുമ്പോള്‍ എന്താണ് സത്യാവസ്ഥ എന്ന് തിരക്കാതെ ലൈംഗീകവിരുദ്ധത എന്ന് ഉറപ്പിക്കുന്നു..ഒരു വീട്ടില്‍ അന്യനായ ഒരു വ്യക്തിയെ കാണുമ്പോള്‍ അതും സദാചാര വിരുദ്ധമായി ഉറക്കെ വിളിച്ചു കൂവുന്നു..സദാചാരപോലിസ് ചമയാന്‍ ജനത്തിന് അധികാരമുണ്ടോ? അന്യായം ആയ , അല്ലെങ്കില്‍

കാരണമറിയാത്ത കാര്യങ്ങളില്‍ ഒരാളെ അപകീര്‍ത്തി പെടുതുന്നതും, മോശപ്പെടുത്തി സംസാരികുന്നതും,നിയമം കയ്യിലെടുത്തു ദേഹോപദ്രവം ചെയ്യുന്നതും നല്ല പ്രവര്‍ത്തികള്‍ അല്ല, അതും സദാചാരവിരുധത്തില്‍ വരുന്ന കാര്യം തന്നെയാണ്.. അങ്ങനെ ഒരു വ്യക്തിയെ കണ്ടാല്‍ തന്നെ അതിന്റെ കാരണം, അല്ലെങ്കില്‍ ന്യായ വശങ്ങള്‍ പറയുവാന്‍ ആ വ്യക്തിക്കും, അതുമായി ബന്ധമുള്ളവര്‍കും , അവരുടെ വീട്ടുകാര്കോ അവസരം നല്‍കേണ്ടതില്ലെ? നാട്ടുകാര്‍ അന്യനായി കാണുന്ന വ്യക്തി ആ വീട്ടുകാരുടെ സ്വന്തമായികൂടെന്നുണ്ടോ?ഈ സദാചാര പോലീസ് ചമയുന്നവരില്‍ എത്ര പേരുണ്ടാവും, മറ കിട്ടിയാല്‍ സദാചാരവിരുധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍...മനസ്സ് കൊണ്ടെങ്കിലും പരസ്ത്രീയെയും പുരുഷനെയും ഭോഗിക്കാത്ത, ആഗ്രഹിക്കാത്തവരായി എത്ര പേരുണ്ടാവും ചുറ്റിലും ? അന്യരുടെ ജീവിതത്തിലേക് എത്തി നോക്കുവാനുള്ള ത്വരയാണ് മലയാളികള്‍ക്ക്...ചുറ്റും നടക്കുന്ന സത്വര ശ്രദ്ധ വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല, അല്ലെങ്കില്‍ കണ്ടില്ല്ലെന്നു നടിക്കുന്നു.. മാറ്റം വരേണ്ടത് മലയാളിയുടെ മനസ്സിനാണ്‌..തങ്ങളെ, തങ്ങളുടെ കുടുംബത്തിനെ ബാധിക്കാത്ത അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെട്ട് സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുന്ന മലയാളിയുടെ കപട സദാചാരമാണ് മാറേണ്ടത്.......
മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ല ഭക്ഷണം, വസ്ത്രം, സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും പ്രിയപ്പെട്ടവര്‍, ഇവയെല്ലാമായിട്ടും ത്രിപ്തിപ്പെടാത്ത ഇന്നിന്റെ ബാല്യവും, കൌമാരവും.. .ഇവയെല്ലാം സ്വപ്നം കണ്ടു,സ്വന്തം അവകാശങ്ങള്‍ നഷ്ട്ടപ്പെട്ടു, ശൈശവം നിഷേദിക്കപ്പെട്ടു ,പണിശാലകളിലും, അടുക്കള പുറങ്ങളിലും ,ബാല്യവും, കൌമാരവും മറന്നു പോയ ഒരു പറ്റം കുട്ടികളും ഇവിടെയുണ്ട്.. ചിരികാനും, കളികുവാനും, മറന്ന, അക്ഷരങ്ങളു...ടെയും, വര്‍ണ്ണങ്ങളുടെയും ലോകം മറന്നവര്‍..എന്റെ ഒരു സുഹൃത്ത്‌ വഴി ഞാന്‍ അറിയുവാനിടയായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കുകയാണ്...പലര്‍ക്കും ചിലപ്പോള്‍ അറിയാവുന്ന കാര്യമാവാം ഇതു.. "CHILD LINE " എന്ന ദേശീയ പദ്ധതിയെ കുറിച്ച്..സഹായം ആവശ്യമുള്ള കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന, "1098 "എന്ന സൌജന്യമായി വിളിക്കാവുന്ന ഫോണ്‍ വഴി ഏതു ആപല്‍ ഘട്ടങ്ങളിലും, സഹായം എത്തിക്കുവാനും, അവരെ സംരക്ഷികുവാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണിത്.. കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്..തെരുവ് കുട്ടികള്‍, ബാലവേല, ഭിക്ഷാടനം, ചെയ്യുന്നവര്‍, അത്യാഹിതം, ദുരന്തം, കലാപം ഇവക്ക് ഇരയായവര്‍, Hiv, Aids ബാധിതര്‍, വഴിതെറ്റി പോവുന്നവര്‍, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍, ചൂഷണത്തിന് ഇരയായവര്‍, കുറ്റവാളികളുടെ കുട്ടികള്‍, ലഹരിക് അടിമയായവര്‍, ശാരീരിക, ലൈംഗീക പീടനതിനു ഇരയായവര്‍ ഇവരാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നവര്‍...അനാഥരും, അശരണരും ആയ കുട്ടികള്‍ക്ക് ശിശുമന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി സംരക്ഷണം ഉറപ്പുവരുത്തുന്നു..അത്യാഹിതത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര വൈദ്യസഹായം നല്‍കുന്നു, മാനസിക വ്യഥ അനുഭവികുവര്ക് കൌന്സലിംഗ് നല്‍കുന്നു, ചൂഷണം അനുഭവികുന്നവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നു., തുടങ്ങി നിരവധി സഹായങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ട്...കേരളത്തില്‍, കാസര്‍ഗോഡ്‌, കണ്ണൂര്‍, കൊഴികോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ "CHILD LINE പ്രവര്‍ത്തിക്കുന്നു..ennu ഞാന്‍ ഈ നമ്പറില്‍ വിളിച്ചു വിവരങ്ങള്‍ അന്വേക്ഷികുകയും അവര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും, മറുപടിയും നല്‍കുകയും ചെയ്തു....പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വായിച്ചിട്ട് 1098 എന്ന നമ്പര്‍ സേവ് ചെയുമെന്നു കരുതട്ടെ..ദുരുഹ സാഹചര്യ്തിലോ, സഹായം അഭ്യ്ര്തിചിട്ടോ, അത്യാഹിതത്തില്‍ പെട്ടോ, ഒറ്റക്കായോ ഒരു കുട്ടി നില്‍ക്കുന്നത് കണ്ടാല്‍ ഉടനടി ഈ നമ്പറില്‍ അറിയിക്കുക..നിയമ സംബന്ധമായ ഒരു നടപടിക്കും നമ്മള്‍ പോവേണ്ട കാര്യമില്ല..ഒരു കുട്ടിയുടെ ജീവിതത്തിനു തെളിച്ചമെകാന്‍ പരോക്ഷമായെങ്കിലും നമുക്ക് കഴിഞ്ഞാല്‍ അതൊരു പുണ്യം തന്നെയാകും.....

Sunday, September 25, 2011

വിഷയ ദാരിദ്ര്യം........

.ഞാനിപ്പോള്‍ ദാരിദ്ര്യത്തിലാണ്... വിശപ്പോ ദാഹമോ അല്ല വിഷയം.

ആശയ ദാരിദ്ര്യമാണിന്നെന്റെ പ്രശ്നം...

എഴുത്തിന്റെ ബാക്കിയെന്നോണം അക്ഷരങ്ങള്‍ അസ്ത്രങ്ങളായി എന്നിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു.. വേണമെങ്കില്‍ ഹസാരെയോടൊപ്പം നടന്നു മഷി വറ്റിക്കാം.. എങ്കില്‍ ഞാന്‍ ആരാഷ്ട്രീയതിലെത്തി എന്ന് മുദ്ര കുത്തപ്പെടാം..

പ്രണയമായാല്‍ ചോദ്യം എന്റെ പ്രണയത്തിലേക്കും,

ജീവിതമായാല്‍ എന്തിനിത്ര നിരാശാബോധമെന്നും

,മരണമായാല്‍ ഇത്ര നേരത്തെ മരണത്തെ കൂട്ടുപിടിക്കാനെന്നും... ....

മടുത്തു, എനിക്ക് വിഷം വേണം

ക്ഷമിക്കണം വിഷയം വേണം...

അല്ലെങ്കില്‍ എനിക്കായി തൂലികയൊരു കൊലക്കയര്‍ ഒരുക്കും. എങ്ങും എത്താത്ത വഴിയില്‍ ക്ഷണത്തില്‍ മാഞ്ഞു പോകാന്‍ വയ്യ..........

പിടിവിട്ടു പോയ കവിത .........

.ആറ്റുനോറ്റിരുന്നു കവിത പിറക്കാന്‍ ...

ഒടുവില്‍ പിറന്നു സുന്ദരികവിത

പാല്‍ മണമുള്ള ചുണ്ടുകളോടെ

കണ്ണാടി തിളക്കമുള്ള കണ്ണുകളോടെ,

തേനൂറും വായ്ത്താരികള്‍

കവിത വളര്‍ന്നു,

ആധുനികതയുടെ ചുവടു പിടിച്ചു

കൂടെ ഹുങ്കാരവും,

നിഷേധവും...

പറക്കാറായപ്പോള്‍

പടിയിറങ്ങി,

ഒന്നും പറയാതെ,

അറിയിക്കാതെ...

വിങ്ങിയ മാതൃഹൃദയം അലഞ്ഞു...

ഒടുവില്‍ കണ്ടു

ഈ മീഡിയയുടെ ചതികുഴികളില്‍

ഒരുപാട് ലൈക്കുകളിലും,

കമെന്റുകളിലും വീര്‍പ്പുമുട്ടി

ഒന്നാമതായി നില്‍ക്കുന്നത്...

എന്നെ തിരിച്ചറിയാതെ,

മറ്റൊരു ലോകത്ത് ചിരിച്ചും

ചിരിപ്പിച്ചും...

ചുടുക്കാട്ടിലെ അയാള്‍ ..........

ജീവിതഭാരങ്ങളെല്ലാം അവസാനിക്കുന്ന ഒരിടം,ചുടല പറമ്പ്......

അവിടെ ക്രൌര്യം തോന്നിക്കുന്ന മുഖവും, നിസംഗത നിറഞ്ഞ മനസ്സുമായി ഒരാള്‍.. ശവങ്ങല്‍ക്കായി നിര്‍വികാരത നിറഞ്ഞ കാത്തിരുപ്പുമായി സീതികന്‍... ചിതാഗ്നി കൊളുത്തി ബന്ധുക്കള്‍ കയ്യോഴിയുന്നതോടെ ദേഹികളുടെ കാവല്‍കാരന്‍.. യുവത്വത്തിനു കാവല്‍ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സ് ഉലയുന്നുന്ടാവാം.... കുരുന്നുകളെ അഗ്നി എടുക്കുമ്പോള്‍ അറിയാതെ കരയുന്നുണ്ടാവാം...

ഇല്ല ഉണ്ടാവില്ല..........

ശ്മശാനത്തില്‍ പടരുന്ന മുള്‍ പടര്‍പ്പുകള്‍ പോലെ മനസ്സിലും നിര്‍വികാരത പടര്ന്നുപിടിചിട്ടുണ്ടാവും .. തലച്ചോറ് തുളച്ചു ആളികയറുന്ന അഗ്നി അയാളില്‍ ഒരു വികാരവും ഉണര്‍ത്തുന്നുണ്ടാവില്ല....

ആളികയറുന്ന അഗ്നിയുടെ ചുവന്ന നിസ്സംഗത ആ കണ്ണുകളില്‍ ..

തലയോട്ടിയും, അസ്ഥികളും പൊട്ടുന്ന ശബ്ദവും, ശവത്തിന്റെ ചൂടും , ചൂരും, ചാരവും.. അതിനിടയില്‍ കൈമോശം വന്ന മനസ്സുമായി അയാള്‍ ...

അശാന്തിയില്‍ നിന്നും കുതറി പോയ ആത്മാക്കളുമായി അയാള്‍ സംവദിക്കുന്നുണ്ടാവും.. കണ്ണടച്ച് ചിതക്കരികെ നിന്നും പിന്‍വാങ്ങുമ്പോള്‍ ആത്മാക്കളുടെ വേദനകള്‍ പങ്കുവെക്കുന്നുണ്ടാവാം.

അല്ലെങ്കില്‍ മരണം അയാളെയും ചിതക്ക്‌ നല്‍കുന്ന നാളിനെ കുറിച്ചോര്‍ത്ത്, ആളുന്ന അഗ്നിയുടെ ചുവന്ന തിളക്കമോര്‍ത്ത് മരവിപ്പിലൂടെ അയാളും............

മാവേലിക്കൊരു കത്ത്............

ബിന്ദു

കേരള ഭവനം,

കേരളം - പി ഓ

ഇന്ത്യ....



to,

മാവേലി,

പാതാള ഭവനം

പാതാളം - പി ഓ

കേരളം....



പ്രിയപ്പെട്ട മാവേലിക്ക്, .......

ഒരു കത്ത് എഴുതണമെന്നു കുറെയായി വിചാരിക്കുന്നു...ഇപ്പഴാണ് സമയം കിട്ടിയത്.. പാതാളത്തില്‍ അങ്ങേക് സുഖം തന്നെ എന്ന് കരുതട്ടെ..ഇവിടെ ഈ പാതാളത്തില്‍, ക്ഷമികണം കേരളത്തില്‍ ഞങ്ങള്‍കും സുഖം തന്നെ...തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ശയ്യാവലംബികള്‍ ആയ മുത്തശ്ശിമാര്‍ വരെ വളരെ സുരക്ഷിതരാണ്‌ ഇവിടെ..ഫെയ്സ്ബുകിലെ കമ്മ്യുനിട്ടികള്‍ ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട് നാടന്‍ പൂക്കളെ കൊണ്ട് പൂവിടുമ്പോള്‍, ഞങ്ങള്‍ മുറ്റത്തു തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളെ കൊണ്ട് ത്രിപ്തിയടയുന്നു...കമ്പോളത്തില്‍ മനുഷ്യന്‍ ഒഴിച്ച് ബാകി എല്ലാറ്റിനും തീ പിടിച്ച വിലയാണ്...സര്‍കാരിന്റെ ഒരു രൂപ വിലയുള്ള അരി ഉള്ളത് കൊണ്ട്, 300 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ പത്തു രൂപക്ക് പത്തു കിലോ അരി വാങ്ങി ബാക്കി 290 രൂപ കൊണ്ട് ഒരു പൈന്റും, ഒരു കോഴിയെയും വാങ്ങാമെന്നത് തന്നെ വലിയൊരു ആശ്വാസമാണ്..അങ്ങ് വരുന്നത് കാല്നടയായിട്ടല്ലേ? പെട്രോളിനോകെ തീരെ വിലയില്ലാത്ത കാലമാണിപ്പോള്‍...റോഡിലൂടെ നടകുമ്പോള്‍ അരികു വശം ചേര്‍ന്ന് നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം..ഇല്ലെങ്കില്‍ കുഴിയില്‍ വീഴും..ഇപ്പോള്‍ നല്ല മഴയാണ്..ഒരു തോണി കിട്ടിയാല്‍ റോഡിലൂടെ തോണി ഇറക്കാന്‍ നോക്കാം..തിരുവനന്തപുരം എത്തുമ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുന്നുണ്ടോ..അവിടെ കാവല്കാരെ കൊണ്ട് തടഞ്ഞിട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്..കരിബൂച്ചകള്‍ ചിലപ്പോള്‍ ആളറിയാതെ ത്രീവവാദിയായി കരുതാന്‍ സാധ്യതയുണ്ട്...അതുകൊണ്ട് ആ ഭാഗത്തേക് പോവണ്ട..സെക്രടരിയെട്ടില്‍ ചിലര്‍ പണിയില്ലാതെ ഒച്ചയും, ബഹളവും ഉണ്ടാകുന്നത് കാണാം..അവര്‍ ഞങ്ങളുടെ മന്ത്രിമാരും, എം എല്‍ എ മാരും ആണ്..ചിലപ്പോള്‍ പരിസരത്ത് തല്ലു കണ്ടെന്നു വരാം..അത് ഓണത്തല്ല് അല്ല..പോലീസും, വിദ്യാര്തികളും തമ്മിലുള്ള ലാത്തി ചാര്‍ജാണ്‌...ആളുകള്‍ ക്ഷമയോടെ വരിയില്‍ നില്കുന്നത് കാണാം..അടുത്ത് തന്നെ ചിലര്‍ പാമ്പായി ( പാമ്പ് എന്ന ജീവിയല്ല, , ഇതൊരു ഓമനപേര് ആണ്)കിടക്കുന്നതും കാണും..ആ ഭാഗത്തേക് തിരിഞ്ഞു നോക്കേണ്ട...പിന്നെ പെണ്ണിന് വിലയില്ല എങ്കിലും, പൊന്നിന് തീ വിലയാണ്..അതുകൊണ്ട് വരുമ്പോ സ്വര്‍ണ്ണം അണിയണ്ട....പിടിച്ചു പറിക്കാര്‍ വിലസുന്ന നാടാണ്..അത്ര നിര്‍ബന്ധം ആണേല്‍ വല്ല റോള്‍ഡ് ഗോള്‍ഡോ, ഒരു ഗ്രാം സ്വര്‍ണ്ണമോ ധരിക്കാം...പിന്നെ പ്രച്ഛന്ന വേഷമണിഞ്ഞ മാവേലിമാര്‍ ഒരു പാടുണ്ടേ..അവര്‍ കാണേണ്ട..കിട്ടിയാല്‍ വെറുതെ വിടില്ല...ആ ഓലകുട ഒരു മാറ്റത്തിന് വേണ്ടി ഒഴിവാകാം.പകരം ഫൈവ് ഫോള്‍ഡര്‍ കുട മാര്‍കറ്റില്‍ റെഡി ആണ്..പിന്നെ ഒരു സന്തോഷവാര്‍ത്ത..അങ്ങേക് കുടവയര്‍ കുറക്കണം എന്നുണ്ടെങ്കില്‍ ലവണ തൈലം എന്ന ഫലപ്രദമായ മരുന്നുണ്ട്..ഇനി മെലിയണമെങ്കില്‍ സ്മാര്‍ട്ട് ലീന്‍, ഇന്‍ ഷേപ്പ്..പിന്നെ കുറെ ഗുളികകളും....ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം....എത്രയും പെട്ടെന്ന് ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കണേ അങ്ങ്..കാരണം അടുത്ത തവണ വരുംബോഴെകും തപ്പല്‍ ഓഫീസും, കത്തെഴുതും ഉണ്ടാവില്ല..കാര്യങ്ങള്‍ ഈ മെയില്‍ വഴി ആവുമ്പോ എളുപ്പാവും...പിന്നെ കേരളത്തിലെ നിരവധി മൊബൈല്‍ കമ്പനികളുമായി ഒരു ചര്‍ച്ച ചെയ്തു പാതാളത്തിലേക്ക്‌ ഒരു കണക്ഷന്‍ എടുക്കുന്ന കാര്യം ഗൌരവമായി പരിഗണികണം....ഇങ്ങനെ യൊക്കെ എഴുതീന്നു വെച്ച് അങ്ങ് കേരളത്തിലേക് വരാതിരിക്കരുത്..വന്നിട്ടില്ലേല്‍ ഇവരെല്ലാം കൂടി എന്നെ പാതാളതിലെക് ചവിട്ടി താഴ്ത്തും..വരുമെന്ന പ്രതീക്ഷയോടെ....

സ്നേഹപൂര്‍വ്വം സ്വന്തം ബിന്ദു....

എന്നിലെ ഞാന്‍................

.കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍, കൌതുകം നിറഞ്ഞ നോട്ടവുമായി എന്റെ പ്രതിരൂപം..കുഞ്ഞുനാളില്‍ അമ്മ കുളിപ്പിച്ച് , കണ്ണെഴുതി, പൊട്ടു തൊടുവിച്ചു,മുടി പിന്നിയിട്ടു തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി ചന്തം ആസ്വദിക്കുന്ന, ആ കുഞ്ഞുകുട്ടിയായോ ഞാന്‍.. സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍. അതെ ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..അല്ല, കണ്ണാടി കള്ളം പറയുന്നു, അന്നത്തെ ആ നിഷ്കളങ്കതയും, കുസൃതികളും എവിടേ, കുട്ടിക്കാലത്തെ കുതൂഹലതയും , പ്രസരിപ്പും എവിടെപോയി മറഞ്ഞു...എല്ലാം നിന്നില്തന്നെയുണ്ട്‌, ജീവിതപാച്ചിലുകല്കിടയില്‍ നീ ശ്രധിക്കാഞ്ഞിട്ടാണ്....തിരിച്ചു കണ്ണാടിയിലെ പ്രതിരൂപം തിരിച്ചു ഒരു ചോദ്യം ചോദിച്ചു..ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ എന്ന്.. മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപിച്ചും, തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും മറുപടി പറഞ്ഞു അതെ...ചിരിച്ചുകൊണ്ട് കണ്ണാടി മറുപടി തന്നു..അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്...

ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്? കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?...

മഴ ഒടുങ്ങുമ്പോള്‍

മഴക്ക് ശേഷം പുതുമണ്ണിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കവേ ഓര്‍ത്തു, ഇന്നത്തെ സന്ധ്യ ഈയാം പാറ്റകളുടെത്.. സന്ധ്യ പ്രകാശം ചോരിഞ്ഞപ്പോഴേക്കും മണ്ണിന്റെ അടിയില്‍ നിന്നും അവ കൂട്ടത്തോടെ ചിറകടിച്ചു പുറത്തേക്ക് .. കുറെ ദിവസം ഇരുട്ടിലിരുന്നു വെളിച്ചം കാണുന്ന തത്രപ്പടോടെ.. വെളിച്ചം അവയെ ആകര്ഷിക്കുകയാണോ? ഇരയെ കാത്തു നില്‍ക്കുന്ന വേട്ടക്കാരനെ പോലെ? വെളിച്ചത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് അവയോടു സ്വകാര്യം പറഞ്ഞു, ചുംബിച്ചു, ഒടുവില്‍ ചിറകു കുഴഞ്ഞു വീണു പറക്കാനാവാതെ ഒരു പുഴുവായി ചവിട്ടിയരക്കപ്പെടുന്നു.. പുഴുവില്‍ നിന്നും വീണ്ടും പുഴുവിലേക്ക് ഒരു മടക്കം.......

ഓര്‍ക്കുമ്പോള്‍ മനുഷ്യജന്മവും ഇങ്ങനെയല്ലേ.. ഈയാം പാറ്റക്ക് സമം.. മണ്ണിന്റെ അടിയിലെന്ന പോലെ ഗര്‍ഭ പത്രത്തിലെ സുഖകരമായ വാസത്തിനു ശേഷം വെളിച്ചത്തിലേയ്ക്കു എത്താനുള്ള തത്രപ്പാട്.. വെളിച്ചം പോലെ ജീവിതമെന്ന വെളിച്ചം തേടി മനുഷ്യനും.. ആസ്വദിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോള്‍ വേട്ടക്കാരന് ഇരകലായും, ചവിട്ടിയരക്കപെട്ടും, നിസ്സഹായതയോടെ ഒരു മടക്കം.. മണ്ണിലേക്ക്.. പിന്നീട് വെറും പുഴുക്കളായും

Sunday, July 31, 2011

മരണം ......

കണ്ണ് തുറിച്ചു നാക്ക് കടിച്ചു ഞാന്‍ ...
മരണത്തിന്റെ തണുപ്പും ഗന്ധവും നിറഞ്ഞ മോര്‍ച്ചറിയില്‍... മരവിപ്പിനെ മുറിപ്പെടുത്തി
വെള്ളകോട്ടിട്ടവരുടെ പരിഹാസം... ചാവാന്‍ നടക്കുന്നു! എന്തിനു തൂങ്ങി?
......മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കുത്തിയിറങ്ങുന്നത് ആത്മാവിനെ നൊമ്പരപ്പെടുത്തി കൊണ്ടും...
വിറങ്ങലിച്ച ആത്മാവ് എന്നോട് :,
മരണ കുറിപ്പ് എഴുതിയതല്ലേ നീ?
എന്നിട്ടും എന്തിനീ പ്രഹസനങ്ങള്‍?
മരിച്ചിട്ടും കുഴിയിലേക്കൊരു കാത്തിരുപ്പ്..
പോസ്റ്റു മോര്‍ട്ടത്തിനു ശേഷം പെട്ടിയില്‍ അലങ്കാരം ചമഞ്ഞു കിടക്കും. വിദേശത്തു നിന്നും മക്കള്‍ എത്താന്‍ ..
നാളെയോ അടുത്ത ആഴ്ചയോ അവര്‍ എത്തുന്നതോടെ യാത്രയാവാം..
മണ്ണിന്റെ ഇരുണ്ട മറക്ക്‌ അപ്പുറം വെളിച്ചത്തിന്റെ പാതയില്‍ ദേഹി കാത്തു നില്‍ക്കുന്നു

Wednesday, July 27, 2011

രുചി

കടലിനപ്പുറം നീ
ശൈത്യം പുതച്ചു..
എങ്കിലും നീ വിയര്‍ക്കുന്നു.
...ഞാനോ,സങ്കട കടലിലും....
സഹനത്തിന്റെ കൊടും ചൂടില്‍.
നിന്റെ വിയര്‍പ്പിനും,
എന്റെ കണ്ണുനീരിനും.
നമുക്കിടയിലുള്ള കടലിനും
ഒരേ രുചി... ..

ആത്മഹത്യാ ശ്രമം

മരണ രുചിയറിയാന്‍
കയറില്‍ തൂങ്ങി.
ചതിച്ചത് കയറോ
...കയര്‍ നിര്‍മാതാവോ...
വീണു കിടക്കുമ്പോള്‍
ഒടിഞ്ഞു പോന്ന കഴുക്കോല്‍ ...
അവിടെ ചിരിച്ചത്
മണ്‍മറഞ്ഞ മുത്തശ്ശനോ
ആശാരിയോ......
ഉത്തരത്തിലെ പല്ലി
ചിലച്ചത്
നഷ്ടപ്പെട്ട എന്റെ മാനത്തിലേക്കോ...

അമ്മയുടെ ഒസ്യത്ത്

മണ്ണ് മക്കള്‍ക്കായി വീതം വെക്കുമ്പോള്‍ ആറടി മണ്ണ് എന്റെ ചുടലക്കായി മാറ്റി വെക്കുന്നു.. അന്നെങ്കിലും ഒരു തുള്ളി കണ്ണീര്‍ അമ്മക്ക് വേണ്ടി നീക്കി വയ്ക്കുക. കോടി മുണ്ടിനും, തോര്ത്തിനുമായി ആരെയും ഓടിക്കണ്ട.. അവകാശികളെ കാത്തു അത് അലമാരയില്‍ ഭദ്രമായി ഇരുപ്പുണ്ട്‌. ചേതനയറ്റ ദേഹം കുളിപ്പിക്കരുത്, അതിനെ നഗ്നമാക്കി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു ആത്മാവിന്റെ മാനം കെടുത്തരുത്... കുഴിയില്‍ അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ തീര്‍ക്കണം.. മക്കളെല്ലാം തിരക്കുള്ളവര്‍ ആണ്.. നടുമുറിയില്‍ നിലവിളക്ക് കൊളുത്തി വെക്കരുത്... മകള്കും, മരുമോള്‍ക്കും ഫാനില്ലാതെ പറ്റില്ല, അവര്‍ പ്രാകും.. രാവിലെയുള്ള ബലിതര്‍പ്പണം വേണ്ട.. അമേരിക്കയിലുള്ള മകന് തണുത്ത വെള്ളത്തിലെ കുളി തീരെ പറ്റില്ല.. ചാക്കാല കാണാന്‍ ബന്ധുക്കളും, പരിചയക്കാരും വരേണ്ട.. കാരണം അടുകളയില്‍ പുകയൂതി ചായ ഉണ്ടാക്കിയൊന്നും മരുമോള്‍ക്ക് പരിചയമില്ല.. പുലകുളി, എന്ന പേരില്‍ ചടങ്ങുകള്‍ നടത്തി സദ്യയുണ്ടാക്കി ആരെയും ഊട്ടണ്ട, അവര്‍ക്ക് സദ്യക്ക് കുറ്റം പറഞ്ഞു പോവനല്ലേ., പിന്നെ അതിന്റെ ചിലവിന്റെ പേരില്‍ മക്കള്‍ തമ്മില്‍ ഒരു കശപിശ വേണ്ട... പതിനാരടിയന്തിരത്തിന് ബലിതര്‍പ്പണ യാത്ര വേണ്ട.. അമ്മ പൂര്‍ണ്ണമായ ആത്മ സംത്രിപ്തിയോടെയാണ് പോവുന്നത്... മക്കളെയും മരുമക്കളെയും ഒരു പോലെ കണ്ടു, ഒന്നിനും ഒരാളെയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ..ഇനി ആത്മാവിനെ ത്രിപ്തിപ്പെടുതെണ്ട കാര്യമില്ല.. അത് ഗതി കിട്ടാതെ അലയുകയുമില്ല..

അതിന്റെ കര്‍മം മക്കളായി നിലനില്‍ക്കുന്നുണ്ടല്ലോ...

നിങ്ങളിലൂടെ നിങ്ങളുടെതും...

--

Friday, July 22, 2011

ഓര്‍മകളില്‍.....

അച്ഛന്‍ ,

ഇരുട്ടത്ത് ആടിയുലഞ്ഞു വരുന്ന ഒരു നിഴല്‍ രൂപം.

...

നിഴലുകള്‍ക്ക് മദ്യത്തിന്റെ

ഗന്ധമെന്നു ചിന്തിച്ചതും...

അമ്മ.......

പെയ്തു ചോരാത്ത മഴയും...

അച്ഛന്‍ എത്തിയാല്‍

പിന്നെ ഉത്സവമേളം...

സന്തോഷത്തിന്റെതല്ല,

സങ്കടത്തിന്റെ,

തെറികളുടെ സ്ത്രോതാങ്ങള്‍ ...

അമ്മയെന്തിനാണ് മൂലയില്‍

മങ്ങിയ ഇരുട്ടില്‍ കൂനി കൂടിയിരുന്നത്;

അച്ഛന്റെ മര്‍ദ്ദനം സഹിക്ക വയ്യാഞ്ഞിട്ടോ,

അതോ സ്വയം ചുരുണ്ട് കൂടിയതോ....

ചിലപ്പോള്‍ നിശബ്ദതയില്‍ നിന്നും

കനത്ത തേങ്ങല്‍ ..

സഹിച്ചു

സഹിച്ചൊടുവില്‍ അമ്മയുടെ ഹൃദയവും

ചുരുങ്ങി തുടങ്ങിയിരിക്കുന്നു..

അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ,

ഒരു പഴന്തുണി ചിത്രം

മനസ്സില്‍ പോറല്‍ വീഴ്ത്തുന്നു....

Wednesday, July 13, 2011

മരണം..............

ദൂരെ നിന്നും ദിഗ്വന്ദരം പൊട്ടുന്ന നിലവിളിയുമായി
പായുന്ന വെളുത്ത വണ്ടി...
എന്റെ ഹൃദയത്തെ പിളര്‍ത്തുന്ന ചോര വെളിച്ചം...
അതിനുള്ളില്‍
മരണത്തിന്റെ നിശബ്ദതയാവില്ല...
തണുപ്പിനു കീഴ്പ്പെടുന്ന ശരീരത്തെ
പൊക്കിയെടുക്കാന്‍
ആത്മാവിനെ സംഘട്ടനം?
ഈ കുതിപ്പിന്റെ കാര്യമില്ല
അപ്പോള്‍ അത് ?
അതെ, മരണം മുട്ടി വിളിക്കുമ്പോള്‍
കൊണ്ടുപോകരുതെയെന്ന
പ്രാണന്റെ അപേക്ഷ..
അനങ്ങാത്ത കരങ്ങള്‍
സഹായം തേടി വായുവില്‍ വീശുന്നുവെന്ന
ചിന്തയോടെ ഉറക്കെ കരയാന്‍ ശ്രമിച്ചും...
പരാജയപ്പെട്ടും...
ആ വേദന
വണ്ടിയില്‍ ഇരിക്കുന്നവരിലും
പാതയുടെ പരിസരങ്ങളിലും...
മരണ ഭീതി ചുവന്ന നോട്ടവുമായി
എന്നിലേക്ക്‌...
നാളെ ഞാനോ ഇര.....

Saturday, July 9, 2011

അമ്മ.....

തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

ഇപ്പോള്‍ മടക്ക യാത്രക്കൊരുങ്ങി കട്ടിലില്‍ കിടക്കുമ്പോള്‍ മാപ്പ് ചോദിക്കുകയാണ് എന്റെ അമ്മയോട് , ഈ പാപി പുറപ്പെടുമ്പോള്‍ കരുണയുടെ വെളിച്ചം അനുഗമിക്കണേ... അറിയാതെ ചെയ്ത തെറ്റുകള്‍ക്ക്.. നീ നല്‍കിയ വാല്സല്യത്തിന്റെ ആഴമറിഞ്ഞത് എത്രയോ വൈകിയിട്ടാണ്..

മുതിരുന്ന എന്നെ അങ്കലാപ്പോടെ നോക്കി നിന്നത്. താളം തെറ്റിയ നെഞ്ചിടിപ്പും...

ഇത്തിരി വൈകുമ്പോഴെക്കും വഴികണ്ണും നട്ടുള്ള നിന്റെ കാത്തിരിപ്പിന്‍ വേവലാതികള്‍ ... കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വരച്ച നിയന്ത്രണ രേഖകളോട് ഞാന്‍ കലഹിച്ചതും പിണങ്ങി അത്താഴം വെടിഞ്ഞു കിടന്നതും.. കല്‍പ്പനകളോട് കയര്‍ത്തു ഞാന്‍ നിഷേധി ആയപ്പോള്‍ നിന്റെ പിണക്കങ്ങളുടെ രാപകലുകള്‍ ...

മുലപ്പാല്‍ ചുരത്തിയ മാറിടത്തില്‍ മാരകരോഗം പിടിമുറുക്കിയപ്പോള്‍ നിന്റെ മനസ്സിന്റെ നൊമ്പരം.., നിന്റെ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞത്.. നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത.. കാന്‍സര്‍ വാര്‍ഡിനു മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ നടുക്കിയ തീവ്രത..... ജീവിതം എന്തെന്നറിയുന്നതിനു മുന്പേ മകള്‍ മംഗല്യക്കുറി അണിഞ്ഞു കാണാന്‍ നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം.. ഞാന്‍ പടിയിറങ്ങിയപ്പോള്‍ നീ ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍.. അമ്മൂമ്മ ആയപ്പോള്‍ നിന്റെ മനസ്സിലൂറിയ വാല്സല്യതിന്‍ തിരകള്‍ ...

ഇന്നീ പോക്കുവെയിലില്‍ കിടക്കുമ്പോള്‍ മനം പിടയുന്നു... പലവട്ടം ഏകിയ മുറിപ്പാടുകള്‍ എന്നില്‍ മിഴിവോടെ...

ഒരമ്മ ആയപ്പോഴാണ് ഞാന്‍ നീയായത്. നിന്റെ അതെ വികാരങ്ങള്‍ ഏറ്റുവാങ്ങി ഞാന്‍ എന്റെ മകളിലേക്ക്... നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത തന്നെയാണ് എന്നിലും. മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ ത്രീവത അടിച്ചു കയറുന്നത് മൂക്കിലോ ആത്മാവിലോ... നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം, ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍ , നിന്റെ മനസ്സിലൂറിയ വാല്സല്യത്തി ന്റെ തിരകളും..

എന്റെ മകള്‍ പിറന്നപ്പോള്‍ എന്നില്‍ നിറഞ്ഞ കണ്ണീരിലൂടെ എന്റെ പിറവിയില്‍ ഞാന്‍ കാണാതെ പോയ നിന്റെ കണ്ണീരിനെ സ്പര്‍ശിച്ചു.

എങ്കിലും ഞാന്‍ അറിയാതെ പോകുന്നത്, പിറന്നു വീണ മകള്‍ നിലവിളിയോടെ കിടന്നതിലൂടെ എന്നെ കാണാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു ആ നിലവിളിയെന്നു ഉത്തരം കിട്ടാതെ....

പരസ്യ വിചാരങ്ങള്‍.................

രാവിലെ പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് കണ്ണില്‍ തടഞ്ഞ ഒരു പരസ്യം.. ഒരു വൃദ്ധസദനത്തിന്റെ പേര് വലിയ അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.. നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത എംബ്ലവും...

" വൃദ്ധസദനത്തിലേക്കുള്ള പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.. പരിമിതമായ സീറ്റുകള്‍ മാത്രം.. ദമ്പതികള്‍ക്ക് പ്രത്യേക താമസ സൗകര്യം.. തീരെ അവശരായവര്‍ക്കു പ്രത്യേക പരിഗണന.. ലക്ഷ്വറി സൗകര്യം വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ചെയ്തു കൊടുക്കും.."

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് എല്‍ കെ ജി, യു കെ ജി പ്രവേശനത്തിന് തല നീട്ടാറുള്ള പരസ്യമാണ്.

എന്തു പറ്റി നമ്മള്‍ മലയാളികള്‍ക്ക്? മുമ്പൊക്കെ ശക്തമായ കുടുംബബന്ധങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു..

അച്ചാച്ചന്‍ , അച്ഛമ്മ, അമ്മാച്ചന്‍ , അമ്മമ്മ, മുത്തശ്ശി തുടങ്ങി നമ്മളെ സ്നേഹിക്കാനും, ശാസിക്കാനും, നേര്‍വഴിക്കു നയിക്കാനും ഒരു പാടു പേര്‍ ... നാലും കൂട്ടി മുറുക്കി, വിളക്കിന്റെ തിരിയും തെറുത്തു, സന്ധ്യക്ക്‌ വിളക്കു കൊളുത്തി കുട്ടികളെയെല്ലാം സന്ധ്യാനാമം ചൊല്ലിക്കണ മുത്തശ്ശിമാര്‍ നമ്മുടെ വീടിന്റെ ഒരു ഐശ്വര്യം തന്നെയായിരുന്നു.. കാച്ചിയ എണ്ണയുടെയും, കുഴമ്പിന്റെയും, ഗന്ധം.. അതില്‍ തന്നെ ഒരു പ്രത്യേക സ്നേഹവും, ഗന്ധവും ഉണ്ടായിരുന്നു.. അവര്‍ പറഞ്ഞു തരുന്ന കഥകള്‍ കൌതുകവും, ഗുണപാടവും നിറഞ്ഞതായിരുന്നു.. ഒരു കെട്ടുറപ്പുണ്ടായിരുന്നു കുടുംബ ബന്ധങ്ങള്‍ക്ക്.. കാലം മാറി, സമൂഹവും.. കൂട്ട് കുടുംബങ്ങള്‍ക്ക് പകരം അണു കുടുംബങ്ങള്‍ വന്നു.. മുമ്പ് അവധി ദിവസങ്ങള്‍ ബന്ധുക്കളെ കാണാന്‍ ഉള്ളതായിരുന്നു. ഇപ്പോള്‍ ഈ യാത്രകള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കു സ്വന്തം.. അമ്മയും, അച്ഛനും മൊബൈല്‍ ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു.. മുണ്ട് മുറുക്കിയുടുതും, കഷ്ട്ടപ്പാടുകള്‍ സഹിച്ചും, നമ്മളെ വളര്‍ത്തി വലുതാക്കിയ അവരോ ?? വാര്‍ദ്ധക്യത്തില്‍ ഒരു താങ്ങാവേണ്ട നമ്മള്‍ തന്നെ അവരെ തള്ളി പറയുന്നു.. അവര്‍ ആശരനര്‍ ആയി തീരുന്നു.. ചിലപ്പോള്‍ ഓര്‍ത്ത്‌ പോകുന്നു പ്ലാസ്ടിക് കൂടില്‍ നിറച്ചു തള്ളുന്ന വേസ്റ്റ് പോലെയോ അവര്‍ ! കളങ്ക പെട്ടിരിക്കുന്നു മലയാളി മനസ്സ്.. അതിനെ ചൂഷണം ചെയ്യാന്‍ കൂണ് പോലെ മുളച്ചുയരുന്ന വൃദ്ധസദനങ്ങളും..

ഇനി ഒരു മടക്കം ഇല്ല എന്ന തിരിച്ചറിവോടെ പടി ഇറക്കി വിടുന്ന മാതാ പിതാക്കള്‍ ... ഒരിക്കലെങ്കിലും മക്കള്‍ തിരിച്ചു വിളിക്കാന്‍ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ എത്രയെങ്കിലും ഉണ്ടാവാം...

ഈ പരസ്യം എഴുതിയ വിരലുകള്‍ ഒരു നിമിഷം വിറചിരിക്കുമോ, ഭാവിയില്‍ തന്നെ ഉന്നമാക്കി ഒരു പരസ്യം ഒരുങ്ങുമെന്നും തന്റെ കൊച്ചു മക്കള്‍ തന്നെ തൂക്കി വൃദ്ധസദനത്തില്‍ എത്തിക്കുമെന്ന് ഓര്‍ത്ത്‌ നടുക്കത്തോടെ ?

ഈ കുറിപ്പെഴുതുമ്പോള്‍ എന്നിലൊരു പ്രാര്തനയുണ്ട് അങ്ങനെ ഒരവസ്ഥക്ക് മുമ്പേ എല്ലാം അവസാനിക്കണേ എന്ന്..

വായിക്കുമ്പോള്‍ എന്താവും തോന്നുക? ഒരു വിറയല്‍ , ഒരു നടുക്കം?

ഒരിക്കല്‍ നമ്മളും പടിയിറക്കപ്പെടില്ലെന്നു ആരറിഞ്ഞു...

പരസ്യ വിപണി മലയാളി മനസ്സിനെ കീഴടക്കിയിരിക്കുന്നു.. സമീപ ഭാവിയില്‍ ഒരു പക്ഷെ നമ്മള്‍ ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ ഒട്ടും അതിശയപ്പെടേണ്ട...

"നിര്‍ധനരും, നിരാലംബരും ആയ പെണ്‍കുട്ടികള്‍ക്ക് ഒരു തൊഴില്‍ . ആകര്‍ഷകമായ വരുമാനം പ്രതീക്ഷിക്കാം, പത്രതാളുകളില്‍ പേരും പെരുമയും നേടാന്‍ ഒരു സുവര്‍ണാവസരം. സൌജന്യ താമസ സൗകര്യം.. ഉടന്‍ അപേക്ഷിക്കുക.. അഖില കേരള പെണ്‍ വാണിഭ സംഘം.."..

ഇങ്ങനെ കണ്ടാലും മലയാളി ഞെട്ടില്ല, പ്രതികരിക്കില്ല.. നമ്മുടെ ഹൃദയം എന്നേ കടലെടുത്തു പോയി...

Wednesday, June 29, 2011

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹമാണ്..അതിലൂടെ അവള്‍ സ്ത്രീത്വത്തിന്റെ പൂര്‍ണ്ണതയില്‍ എത്തി ചേരുന്നു..എന്നലെപ്പോള്‍ കേരളത്തില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതും തെറ്റാണോ എന്ന് ചിന്തിച്ചു പോവുകയാണ്.......മനസാക്ഷി ഇനിയും മരവിച്ചിട്ടില്ല എന്ന് .കരുതുന്ന പ്രിയ സുഹൃത്തുക്കള്‍ അറിയാന്‍ ആണ് ഈ സംഭവം ഞാന്‍ എഴുതുന്നത്‌.
നാല് മാസം പ്രായമുള്ള കുഞ്ഞു...നല്ല ആരോഗ്യം ഉണ്ടായിരുന്ന കുട്ടി കുറച്ചു ദിവസമായി നിലവിളിക്കുന്നു..മുലപ്പാല്‍ ചര്‍ദ്ദിക്കുകയും..വായില്‍ വ്രണങ്ങളും.. .. ആദ്യ പരിശോധനയില്‍ ഡോക്ടര്‍ക്ക് ഒന്നും പിടി കിട്ടിയില്ല. എങ്കിലും നാവിലെ വൃണവും, ദുര്‍ഗന്ധവും ഡോക്ടറെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
കുട്ടിയെ കളിപ്പിക്കുന്നത് ആരൊക്കെ ? പരിചയക്കാര്‍ തന്നെ... കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ടു പോകാറുണ്ടോ?അടുത്ത വീട്ടിലെ പയ്യന്‍ സ്ഥിരമായി കുഞ്ഞിനെ എടുത്തു കൊണ്ട് പോവാരുള്ളത് അമ്മ സൂചിപ്പിച്ചു .. തുടര്‍ന്നുള്ള പരിശോധനയില്‍ വയറ്റില്‍ ശുക്ലത്തിന്റെ അടയാളങ്ങള്‍ കാമമായി തുറിച്ചു നോക്കി. ഞെട്ടലോടെ ഡോക്ടര്‍ .. ആ നേരം എന്ത് പറയണം എന്നറിയാതെ വിഷമിച്ചു.
മുലപ്പാല്‍ മണം ഒഴിയാത്ത നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ നാവിലേക്ക് ഫണം വിടര്‍ത്തിയ ക്രൂരമായ കാമ ചിരി.
വാദി സമൂഹത്തില്‍ അറിയപ്പെടാത്തവര്‍ , പണമില്ലാത്തവര്‍ ...
പ്രതി ഭാഗത്തിന്റെ എടുത്താല്‍ പൊങ്ങാത്ത സ്വത്തിന്റെ അഹങ്കാര വലുപ്പത്തില്‍ ഭീഷണി വിജയിച്ചു.
ആ മാതാ പിതാക്കള്‍ എന്റെ ആരുമല്ല. വായനക്കാരുടെയും ആരുമല്ല. അതുകൊണ്ട് നാം എന്തിനു അതിനു കണ്ണ് കൊടുക്കണം എന്നാവാം മലയാളി മനസ്സിന്റെ സ്വകാര്യ സംഭാഷണം....
പക്ഷെ ആ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം എന്നെ വേട്ടയാടുന്നു..

അതിന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുന്നു...നമ്മുടെ നാട്ടില്‍ കുറ്റം ചെയ്യുന്നവന് എന്ത് ശിക്ഷയാണ് കിട്ടുന്നത്..എന്തിനും മാനസിക വൈകല്യം എന്നാ മുദ്ര ചാര്‍ത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്നു...അമ്മമാരേ..ഒന്ന് മാത്രം ഓര്‍ക്കുക..ചെകുത്താന്മാരും, കഴുകന്മാരും,ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായകളും നമുക്ക് ചുറ്റിലും ഉണ്ട്.. സ്വന്തം മാതാ പിതാക്കളുടെ അടുക്കല്‍ മാത്രം ആണ് അവര്‍ സുരക്ഷിതര്‍..ചുറ്റിലും നടക്കുന്ന ക്രൂരതകളെ കുറിച്ച് ബോധവാന്മാര്‍ ആവുന്ന വരെയെങ്കിലും അവരെ നമ്മുടെ ചിറകിനടിയില്‍ കൊണ്ട് നടക്കുക..
അറിയാതെ പറഞ്ഞു പോകുന്നു, സ്ത്രീയെ നീ പ്രസവിക്കാതിരിക്കുക..

ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പൊഴിയുന്നതെപ്പോളെന്നാരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു....

Tuesday, June 28, 2011

പിറക്കാതെ പോയ കുഞ്ഞിന്റെ ഡയറി കുറിപ്പില്‍ നിന്നും

.ജൂണ്‍-15

---------

...ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്നു..

ജൂണ്‍-22

---------

ഇപ്പോള്‍ ഞാനൊരു കോശമായി..

ജൂലായ്‌-5

----------

അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന്‍ പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..

ജൂലായ്‌-26

------------

എനിക്കിപ്പോ അമ്മ പോഷണങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്‍..

-ആഗസ്റ്റ്‌3

----------

അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്‍ കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര്‍ സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്‍ ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..

ആഗസ്റ്റ്‌-12

-----------

എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..

ആഗസ്റ്റ്‌-25

------------

അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന്‍ ചോദിക്കാ ഡോക്ടറോട് ഞാന്‍ എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്‍..അച്ഛനും അമ്മയും ഇന്നു മൌനികള്‍ ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും

, അമ്മമ്മയോടും അച്ഛന്‍ പറയാണ്‌എനിക്ക് വളര്‍ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കോടിയില്‍ ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..

സെപ്റ്റംബര്‍-3

-----------------

അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില്‍ അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോള്‍, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില്‍ ഡോക്ടര്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക്‌ വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല്‍ വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍ ഉടല്‍ എല്ലാം 15 മിനിറ്റ് കൊണ്ട് അവര്‍ കലക്കിയെടുത്തു..

നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..

അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്‍പ്പടവുകള്‍ കയറി യാത്ര തുടര്‍ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...

അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍, കുഞ്ഞു ചേച്ചിമാര്‍.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന്‍ കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.

എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില്‍ പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.......

മൌനത്തിലേക്ക്‌...................

ആത്മഹത്യ ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല.... മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ അണി ചേര്‍ന്നവര്‍ .. അതിനു മുമ്പ് കണ്ടിരുന്ന മുഖങ്ങള്‍ അല്ല അതെന്നു മനസ്സിലായി. മുഖം മാത്രം. എല്ലാം ഒന്ന് പോലെ.. വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏറ്റിറക്കമാണ് മുഖങ്ങള്‍ക്ക...ു മാറ്റം വരുത്തുന്നത് എന്ന് നീ എത്രയോ പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അറിയാം..
എന്നിട്ടും.. മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക്‌ , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു..
സ്വപ്‌നങ്ങള്‍ ആയിരുന്നവ.. വീണ്ടും ഉറപ്പിക്കാന്‍ ശ്രമിച്ചു പിന്‍വിളികളും കരച്ചിലും ഒക്കെ സ്വപ്‌നങ്ങള്‍ ബാക്കി വച്ചത്.. ക്ഷണത്തില്‍ അണയുന്നത്...
പകലോ രാത്രിയോ എന്നുറപ്പിക്കാന്‍ ആവാത്തൊരു തലത്തില്‍ ഞാന്‍ നില്‍ക്കുന്നു.
നിദ്രയുടെ രണ്ടാം യാമത്തില്‍ സ്വയം ചികഞ്ഞെടുക്കാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍ക്കിടയില്‍
ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഞാന്‍ കാത്തിരുന്നത് എന്തിനെന്നറിയാതെ...
സ്മൃതിമഴ നനയാന്‍ ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും..
ഇല്ല.. എനിയെനിക്കാവില്ല എന്‍ ഹൃദയ നിശിതങ്ങളെ ഒരു ചിരി കൊണ്ട് മായ്ക്കുവാന്‍ ...
മറവിയുടെ സെമിത്തേരിയില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ ഏദനോളം പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് പ്രണയത്തിനും..
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു; നീ ഞാന്‍ തന്നെയായിരുന്നെന്ന്‌. ഒരിക്കല്‍ വിളിച്ചുപറഞ്ഞ സ്വപ്‌നങ്ങളുടെ പേരില്‍ .
നിനക്ക്‌ മാപ്പു നല്‍കുന്നു, മറവിയെ മറച്ച ഹൃദയത്തിന്റെ ആര്‍ദ്രതയുടെ പേരില്‍ ...
ഇന്നെന്റെ ചുണ്ടിലൊരു ചിരിയുണ്ട്, നിന്റെ അതെ ചിരി. ആര്‍ദ്രതയുടെ.....

Wednesday, June 22, 2011

പിച്ച വയ്ക്കാന്‍ തുടങ്ങുമ്പോള്‍ എനിക്കു പിന്നില്‍ സ്കൈല്‍ ഓങ്ങി നിഴല്‍ പോലെ അമ്മ.. കണ്ണുരുട്ടി കൊണ്ട്.. കുഞ്ഞിക്കാലുകള്‍ മുന്നോട്ടായുന്നത് ഇത്ര അളവില്‍ , നിമിഷത്തില്‍ ഇത്ര ദൂരം വെക്കണമെന്ന് ശാട്യം പിടിച്ചു കൊണ്ട്..

ഭാഷയില്ലാതെ, അമ്മിഞ്ഞപ്പാലിന്റെ മധുരമൂറുന്ന നാവിനാല്‍ ഞാന്‍ ഉള്ളില്‍ പറയുന്നുണ്ട്;..... അമ്മേ..... വാശി പിടിക്കല്ലേ,. തിടുക്കം കൂട്ടല്ലേ... ഞാനൊന്നു പിച്ച വയ്ക്കട്ടെ... നടന്നു പഠിച്ചോട്ടെ.... വളരുന്നതിനനുസരിച്ച് എന്റെ കാലടികളും, ജീവിത പാതകളും ഞാന്‍ പോലുമറിയാതെ രൂപപ്പെട്ടു കൊള്ളും

ഇരുട്ടില്‍ ഇറ്റുവീഴുന്ന കണ്ണുനീര് തുള്ളികള്‍ ..................................

അനാഥത്വം നിറയുന്ന മനസ്സുകള്‍ ...
വിങ്ങുന്ന ഹൃദയങ്ങള്‍
പാതകള്‍ തോറും ഉറ്റവരെ തിരയുന്ന മിഴികള്‍ ...
...ഉണ്ടാവാം ചുറ്റിലും പ്രിയപ്പെട്ടവര്‍ ...
ഇരുട്ടിലും ഇരുട്ടായൊരു നായ,
ഓടുന്ന മുഷിഞ്ഞ കോലത്തെ
കിതപ്പോടെ വെട്ടയാടുന്നൊരു കോലം.
തെരുവ് ഉറങ്ങുന്നില്ല..
പകലില്‍ ,
മാന്യതയുടെ മുഖം മൂടി അണിഞ്ഞവര്‍ ;
സദാചാര പ്രസംഗികര്‍ ...
മനസ്സാ സ്ത്രീ ശരീരത്തെ ഭോഗിച്ചവര്‍ ,
നേരിട്ടും....
തൊട്ടിലില്‍ ഉപേക്ഷിച്ചു കടന്ന
നിസ്സഹായയായ അമ്മ ...
ഞാന്‍ തിരയുന്നത് ആരെയാണ്
ഉറ്റവരെയോ;
ഒരു പിടി ചോറോ?
അല്ലെങ്കില്‍ വളര്‍ന്നു ചുരുങ്ങുന്ന നിഴലിന്റെ
ആദ്യ തലമോ?
മഴ വന്നു കെടുത്തിയ വെളിച്ചം,
ഇരുളുന്നു,
ഞാനും...

Wednesday, June 15, 2011

തല കുനിക്കുന്നു ഭൂമി..........

"മനുഷ്യന്‍ " - അവന്റെ ജന്മത്തിലൂടെ,ഭാവനയിലൂടെ ഭൂമി സുന്ദരിയായി. മനുഷ്യനിലൂടെ, ചന്ദ്രക്കല ഒരിക്കല്‍ ചോദിച്ചു പോലും-" ദേവീ,മനുഷ്യരെ ഇവിടേക്ക് കൂടി വിടുമോ? അവന്റെ aa സൌഭാഗ്യങ്ങള്‍ എനിക്കും വേണമെന്നുണ്ട്.." വയലാറിന്റെ ഭൂമി സനാഥയാണ് എന്ന കവിത ഈണത്തില്‍ പറയുന്ന കഥയാണിത്..

ഉവ്വ്,......നാല്‍ക്കാലികള്‍ക്കു പിന്നാ...ലെ എത്തിയ ഇരുകാലി മൃഗം ഭൂമിയെ അത്ഭുധപെടുത്തി ..തീയില്‍ തുടങ്ങി ബഹിരാകാശത്ത് വരെ അവന്‍ കോട്ടകള്‍ പണിതു തുടങ്ങി..കവികള്‍ ഭാവനയില്‍ കണ്ടത് എല്ലാം അവന്‍ സ്വന്തമാക്കി..ഇനിയും ഉണ്ട് ഏറെ എന്ന ഹുങ്കും കാട്ടി..
ആരുടെയെങ്കിലും തലയില്‍ തൊട്ടാല്‍ അവന്‍ ഭസ്മം ആയി തീരുമെന്ന അനുഗ്രഹത്തിന്റെ അഹങ്കാരത്തില്‍ കുറെ കൊലകള്‍ നടത്തി ഒടുവില്‍ സ്വന്തം നെറുകയില്‍ കൈ വെച്ച് മരിച്ച ഭസ്മാസുരന്റെ ജീനുകളും ഉണ്ടല്ലോ മനുഷ്യനില്‍..ആണവായുധം,തീവ്രവാദം, പരിസ്ഥിതി നശീകരണം,...ജീവന്‍ ഇല്ലാത്ത പഴയ അവസ്ഥയിലേക്ക് കൊണ്ടു വിടാന്‍ മനുഷ്യന്‍ മത്സരിക്കുകയാണ്.... സര്‍വ്വ നാശത്തിന്റെ മറ്റൊരു റിമോട്ട് കണ്ട്രോള്‍ കൂടിയുണ്ട്..വഴി തെറ്റിയ അവന്റെ മനസ്സ്..

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വാര്‍ത്തകള്‍ നോക്കാം- അഞ്ചു വയസ്സ് കാരിയെ പിതാവിന്റെ കാമുകി കൊലപ്പെടുത്തി, വിവാഹം ഉറപ്പിച്ച യുവതി ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..കല്യാണ പന്തലില്‍ നിന്നും വധു ഇറങ്ങി ഓടി, ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടി ഭാര്യയെ പീഡിപ്പിച്ചു, കൌമാരം എത്താത്ത മകളെ അച്ഛന്‍ പലര്‍ക്കും കാഴ്ച വെച്ചു..ഇതെല്ലാം നമ്മുടെ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ആണു..

ലൈംഗീക പീഡനങ്ങള്‍ അതിന്റെ എല്ലാ വൈകൃതതോടും കൂടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു..അതിനു പുറകെ വിവാഹ ഇതര ബന്ധങ്ങളും, അതിനെ തുടര്‍ന്നുള്ള കുറ്റ കൃത്യങ്ങളും ഇരുന്നു..മരണങ്ങളും , കൊലപാതകങ്ങളും ഏറുന്നു..ഭൂമിയെ സനാ ഥ ആക്കിയ മനുഷ്യന് എന്തു പറ്റി?
ബന്ധങ്ങളില്‍, ജീവിത സാഹചര്യങ്ങളില്‍, സാമ്പത്തിക സ്ഥിതിയില്‍ എല്ലാം അസംതൃപ്തി, അവിശ്വാസം, മത്സരം, പിന്നെ മദ്യവും....മനുഷ്യന് മനസ്സ് എന്ന വരം കൊടുക്കുമ്പോള്‍ പ്രകൃതി ഒരു നിബന്ധന കൂടി വെച്ചിരിക്കണം-അതു തകര്‍ന്നാല്‍ പിന്നെ നീയില്ല എന്നോര്‍ത്ത് വേണം മുന്നോട്ടു ഉള്ള ചുവടുകള്‍ എന്നു.. ഒരു ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ പല ബന്ധങ്ങള്‍,

. ഒളിച്ചും, പാത്തും ഉള്ള പല ജീവിതങ്ങള്‍.....ഇരുണ്ട ബന്ധങ്ങളുടെയും, അതിന്റെ മണം പിടിചെത്തുന്ന ചോര തുള്ളികളുടെ കഥ പറയുന്നു..
നിര്‍വ്വചനങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍,ആത്മാക്കളെ അരിഞ്ഞു വീഴ്ത്തുന്നു..ഗ്രഹങ്ങളും, നക്ഷത്രങ്ങളും അസൂയയോടെ നോക്കി കണ്ട ഭൂമി ,ഇപ്പോള്‍ പാപ ഭാരത്താല്‍ തല കുനിക്കുന്നു..

ശക്തമായ ബന്ധങ്ങള്‍ക്കും, സൌഹൃദങ്ങള്‍ക്കും, സ്നേഹത്തിനും മാത്രമേ മനുഷ്യരെ ഈ അവസ്ഥകളില്‍ നിന്നും രക്ഷിക്കാനാവൂ ..ബുദ്ധിയും, ഓര്‍മശക്തിയും മരവിപ്പിക്കുന്ന മദ്യവും,ലഹരി മരുന്നും ഇല്ലാതാക്കിയാല്‍ മാത്രമേ നന്മക്കു ഇവിടേ കാലു കുത്താനാവൂ..തളര്‍ന്നു പോവുമ്പോള്‍ "ഞാനുണ്ട് കൂടെ "എന്നു പറഞ്ഞു ചേര്‍ത്ത് നിര്‍ത്താനും, തോളില്‍ കയ്യിട്ടു ആശ്വസിപ്പിക്കാനും, തട്ടിയുറക്കാനും.....തീരുമെന്ന് ഉറപ്പുള്ള ആയുസ്സില്‍ നമുക്ക് കിട്ടുന്ന കുറച്ചു സമയം..,

"optimum use of opportunity"എന്ന പുതുലോകത്തിന്റെ ആശയം ഇവിടെയും ബാധകമല്ലേ?വെയില്‍ ഉള്ളപ്പോള്‍ വൈക്കോല്‍ ഉണക്കാന്‍ പഠിപ്പിച്ച ചരിത്രത്തില്‍ നിന്നു സ്വാര്‍ഥതയുടെ അംശം മാത്രം ഊറ്റി യെടുത്തു നമ്മള്‍..ആനന്ദത്തോടെ, തൃപ്തിയോടെ, സഹകരണത്തോടെ മാന്യമായി ജീവിക്കുക എന്നത് സൌകര്യ പൂര്‍വ്വം മറന്നു നമ്മള്‍..അതിനുള്ള പിഴ ഒടുക്കുകയാണ് ഇപ്പോള്‍..
ഭൂമിയുടെ ഭരണം മനുഷ്യരാണ്..- അവന്റെ ധിഷണയും, ചിന്തയും, നന്മയും, നല്ല മനസ്സുമാണ്..സൃഷ്ടിയുടെ ഉദാത്തരൂപം, പദവിക്കൊത്ത പെരുമാറ്റവും നമ്മളില്‍ നിന്നുണ്ടാവണം..വീണ്ടെടുക്കുക ,ഭൂമിയുടെ തല യെടുപ്പ്‌ ...വീണ്ടും അവള്‍ സനാഥയാവട്ടെ
(കടപ്പാട്..മനോരമ പത്രത്തോട്...) ..

Saturday, June 11, 2011

ഇരുട്ടത്ത് നില്‍ക്കുന്ന ജീവിതം...

സന്ധ്യയുടെ ഏകാന്തത തന്നില്‍ കുടിയേറുകയാണോ എന്ന് ഓര്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ തന്റേത് സന്ധ്യയിലേക്ക്‌ പകരുന്നത്... ആളുകള്‍ തീരം വിട്ടിരിക്കുന്നു. ഇനി താന്‍ ഏകന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി.
കടല്‍പക്ഷികളുടെ പാട്ടു കേട്ടു തിരമാലകള്‍ എണ്ണി തുടങ്ങി. തന്നെ മറക്കാന്‍ അതാണ്‌ നല്ലത്. മറ്റുള്ളവയിലൂടെ ഓടുക. എന്നിട്ടും വര്‍ഷങ്ങള്‍ക് പുറകോട്ടു പോയി..
അമ്മയുടെ ഉദരത്തില്‍ കുഞ്ഞു പൊട്ടായി തുടക്കം. സമയാ സമയത്ത് പൊക്കിള്‍ കൊടിയിലൂടെ അമ്മ പോഷണങ്ങള്‍ നല്‍കി അമ്മ വളര്‍ത്തി കൊണ്ടു വന്നു..
ഇളകിയും, മറിഞ്ഞും ഇടക്ക് അനങ്ങാതെ അമ്മയെ ഒന്ന് ഭയപ്പെടുത്തിയും ഞാന്‍ അവിടെ സുരക്ഷിതന്‍ .. ഒടുവില്‍ ഭൂമിയിലേക്കുള്ള അനിവാര്യമായ വരവിനുള്ള സമയം അടുത്തു.. ഏറെ പ്രതിക്ഷേധിച്ചു.. പുറമേ പകലെന്നു തോന്നിപ്പിക്കുന്ന ഇരുട്ടാണല്ലോ കാത്തിരിക്കുന്നത്. ഈ സ്വര്‍ഗീയത നഷ്ടപ്പെടുത്തി എന്തിനു അവിടേക്ക്. അച്ഛനമ്മമാരുടെ രാത്രി സംസാരത്തിലൂടെ എത്രയോ നടുങ്ങിയിട്ടുണ്ട്.
ഇവിടെ പിറന്നു, ഇവിടെ തന്നെ മരിച്ചാലോ! പക്ഷെ എങ്ങനെ? ആവുന്നതും നോക്കി. ഭക്ഷണം ബഹിഷ്കരിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും വെള്ള കുപ്പായമണിഞ്ഞവര്‍ തന്നെ പുറലോകം കാണിച്ചു.. മുഷ്ട്ടി ചുരുട്ടി, പ്രതിക്ഷേദ നിലവിളിയോടെ..
അമ്മക്കു ആദ്യം നല്‍കിയ വേദന അതായിരുന്നു..
നിഷ്കളങ്കമായ ശൈശവത്തിലൂടെ വാത്സല്യം നിറഞ്ഞ കൌമാരത്തിലേക്ക്.. അവിടെ വിലക്കുകള്‍ ഇല്ലാത്ത അറ്റങ്ങള്‍.. ..
നാടിന്‍ പുറത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നഗരത്തിലേക്കുള്ള ചേക്കേറലിനിടയില്‍ നഷ്ടപ്പെടുന്നത് എന്തൊക്കെ എന്നറിഞ്ഞില്ല. നഗരം ഭ്രമിപ്പിച്ചു കൊണ്ടിരുന്നല്ലോ. അതില്‍ പെട്ട് അങ്ങനെ നീങ്ങുമ്പോള്‍ ഇരമ്പിക്കയറിയ മാറ്റങ്ങള്‍ . സ്വാര്‍തതയുടെയും, കാപട്യതിന്റെയും ലോകത്തിലേക്ക് അലിഞ്ഞലിഞ്ഞു പോയി.....
ഇതാണ് സത്യം, ഇതുമാത്രമാണ് ലോകം. പാതിരാവുകള്‍ ഇല്ലാത്ത നഗര വീഥിയില്‍ അലഞ്ഞു ഗ്രാമത്തെ വെറുത്തു... ഇവിടെ കുമാരന്റെയും കമാരന്റെയും പട്ടികള്‍ ഒച്ച വയ്ക്കുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നില്ല. സെകന്റ് ഷോ കഴിഞ്ഞു കാമുകിയുടെ അരക്കെട്ടില്‍ കൈ ചുറ്റി നടക്കുന്നത് പുതിയ കാഴ്ചയല്ല. നാട്ടിലാണെങ്കിലോ എത്ര കണ്ണുകള്‍ വേട്ടയാടും.
വീട് അമ്മ ഓര്‍ക്കുമ്പോള്‍ ഒരുതരം അറപ്പ്.. പടി കടന്നു മുറ്റത്തു കാല്‍ കുത്താന്‍ വരെ മടി. അഴയില്‍ വകതിരിവില്ലാതെ തൂങ്ങിയ അമ്മയുടെ ജാക്കറ്റുകള്‍ , മുണ്ടുകള്‍ ... ആ മങ്ങിയ കാഴ്ചകള്‍ കാണാന്‍ കൂട്ടുകാരിയെ,എങ്ങനെ കൊണ്ടുപോകും... അവള്‍ എന്ത് കരുതും, താന്‍ വെറും തറ... വേണ്ട, അവള്‍ ഒരിക്കലും തന്റെ വീടോ പരിസരമോ കാണരുത്. അവള്‍ക്കു മുന്നില്‍ വരച്ചിട്ട വലിയൊരു ചിത്രം തകരാതിരിക്കാന്‍ ശ്രദ്ധിച്ചു.
വീട്ടിലേക്കുള്ള കത്തെഴുതും, വരവുപോക്കുകളും കുറഞ്ഞു.. അമ്മയുടെ വേദന പലപ്പോഴും കണ്ടില്ലെന്നു നടിച്ചു... എന്തിന് അമ്മയുടെ ആ കാച്ചിയ എണ്ണ മണം പോലും മടുപ്പിച്ചു.
സഹപാഠിയായ ബെന്ഗാളി യുവതിയുമായുള്ള വിവാഹം .. ലോകം മുഴുവന്‍ വെട്ടിപിടിച്ച പ്രതീതി.. ഒരു മാസം.. അത് കഴിഞ്ഞു അവള്‍ പോയി..
ജീവിതത്തിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് മടുപ്പിന്റെ കുപ്പായം അണിഞ്ഞത്? തങ്ങള്‍ക്കിടയില്‍ കെട്ടി നിന്നത് മടുപ്പോ അറപ്പോ?
പൊരുത്തപ്പെട്ടു പോവാന്‍ വയ്യ..
ഒരു രാത്രിയില്‍ ഉറക്കം കെട്ട് പുറം തിരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു. അതിലെങ്കിലും തങ്ങള്‍ക്കു ഐക്യപ്പെടാന്‍ ആയല്ലോ! അത്രയും ആശ്വാസം...
ട്രാം വണ്ടികളുടെ നഗരത്തില്‍ കൃത്യമായി തല ചീകാതെ അലസമായി നടക്കുമ്പോള്‍ സ്വയം ശപിച്ചു. എന്തിനാണ് ഈ ജന്മം? ഒന്നും വേണ്ടിയിരുന്നില്ല...
തിരിഞ്ഞു നോക്കുമ്പോള്‍ തുലാസില്‍ നേട്ടങ്ങളെക്കാള്‍ നഷ്ടപെടലുകള്‍ മാത്രം..
അമ്മ, നാട്ടിന്‍ പുറം, കൂട്ടത്തില്‍ കൈമോശം വന്ന മനസ്സും..
എങ്ങും ഇരുട്ട്. അതിലേക്കു ആര്‍ത്തു ചിരിക്കുന്ന തിരകള്‍ . ഒരിക്കല്‍ തിരകള്‍ തീരത്തെ പ്രണയിക്കുന്ന ചിത്രം നല്‍കിയിരുന്നു. അന്നവളുമായി പങ്കിട്ടത് എന്ത് ലഹരിയോടെ ആയിരുന്നു.. ഇന്ന് തിരകള്‍ ഭാഷ മാറ്റിയിരിക്കുന്നു. താനെന്ന ഇരുട്ടിനെ കുറിച്ച് വാചാലമാകുന്നു
ഇന്നലെ ഒരു കുഞ്ഞു താരം ,
എന്നെ നോക്കി കണ്ണു ചിമ്മി..
എന്‍ ജനാലക്കരികില്‍ വന്നു നിന്നു,
എന്നെ കാണാന്‍, കൂടെ കൂട്ടാന്‍..
ഭൂമിയില്‍ നിന്നും മറഞ്ഞവര്‍ നക്ഷത്രങ്ങള്‍ ആയി പുനര്‍ജനിക്കുമെന്നല്ലേ ?
അങ്ങനെയെങ്കില്‍ ആ കുഞ്ഞു നക്ഷത്രം എന്റെ ആരാവാം???....ആ നക്ഷത്രം അതാണ്........
ഭൂമിയില്‍ പിറവിയെടുക്കും മുന്നേ, എന്നില്‍ നിന്നും അടര്‍ന്നു പോയ എന്റെ പാതി....
ഇന്നലെ വന്നു ഒളി കണ്ണാല്‍ ചോദിക്കുകയാണ് എന്നോട്...
ഏന്തേ നീ എന്നെ തിരിച്ചറിയുന്നില്ല??

Thursday, June 2, 2011

'മല്യാലം അരിയാത്ത കുട്ടീടെ പടം

സ്ഥലത്തെ റിട്ടയെര്ട് അധ്യാപകനും, പൌര പ്രമുഖനും,സഹകാരിയുമായ ഗോപാലന്‍ മാഷിന്റെ ഷഷ്ടിപൂര്‍ത്തി, നിരവധി പരിപാടികളോടെ ആഘോഷിക്കാന്‍ തിരുമാനിച്ചു..പരിപാടികളുടെ കൂട്ടത്തില്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം നടത്തുവാന്‍ മാഷിന് ഒരു ആഗ്രഹം.. സംഘാടകര്‍ അതിനായി നിരവധി കുട്ടികളെ സംഘടിപ്പിച്ചു..തദിവസം രാവിലെ കുട്ടികള്‍ ച്ചായ പെന്‍സിലും, കടലാസുമായി ഉത്സാഹത്തോടെ എത്തിച്ചേര്‍ന്നു..മാഷ്‌ മത്സരത്തിന്റെ വിഷയം പ്രഖ്യാപിച്ചു.. കോഴിയും, മക്കളും... അപ്പോള്‍ കൂടെയുള്ള ഒരു ആധുനിക അമ്മ പറഞ്ഞു.. സാര്‍ എന്റെ കുറ്റിക്കു മല്യാലം അരിയില്ല എന്ന്..മാഷ് ആകെ കുഴപ്പത്തില്‍ ആയി..ഒടുവില്‍ മാഷ് ആ കുട്ടിക്കു വിഷയം" ചിക്കന്‍ വിത് ബേബീസ് " എന്നു പറഞ്ഞു കൊടുത്തു..കുട്ടികള്‍ വര തുടങ്ങി..നിരവധി വര്‍ണങ്ങളില്‍ ഉള്ള കോഴി കുഞ്ഞുങ്ങള്‍ കടലാസില്‍ നിറഞ്ഞു..കൂട്ടത്തില്‍ ചില വിരുതന്മാര്‍ വയലറ്റ്,പച്ച നിറത്തില്‍ ഉള്ള കുഞ്ഞുങ്ങളെയും വരച്ചു..മത്സരം കഴിഞ്ഞു മാഷ് ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി..കോഴീടെ കൂടെ ചിക്കി പെറുക്കി നടക്കുന്ന കുഞ്ഞുങ്ങള്‍, കോഴീടെ പുറത്തു കയറിയിരിക്കുന്ന തുടങ്ങി നിരവധി ചിത്രങ്ങള്‍.. ഒടുവില്‍ നമ്മുടെ മല്യാലം അരിയാത്ത കുട്ടീടെ പടം നോക്കിയപ്പോള്‍ മാഷിന്റെ കണ്ണ് തള്ളി പോയി...അത് ഇങ്ങനെ ആയിരുന്നു.. ഒരു പാത്രത്തില്‍ ഒരു ഫുള്‍ പൊരിച്ച കോഴിയും, അതിന്റെ ചുറ്റും കത്തിയും, മുള്ളുമായി കൊതിയോടെ ഇരിക്കുന്ന കുട്ടികളും

Wednesday, June 1, 2011

ആരവമില്ലാത്ത യാത്ര

മഴയുടെ ആരവത്തിലേക്കാണ് കണ്ണ് തുറന്നത്. മടുപ്പോ വെറുപ്പോ അല്ലെങ്കില്‍ ഭീതിയോ എന്താണ് മഴയിലൂടെ പുലരി തന്നില്‍ വച്ചു തരുന്നത്... അതൊക്കെ വെറും തോന്നലെന്നു കരുതാന്‍ ശ്രമിച്ചു. എന്നാല്‍ ഉള്ളിലൊരു കിടുക്കം. എന്തോ നനഞ്ഞു കുതിര്‍ന്ന മരച്ചുവട്ടില്‍ പതുങ്ങി നില്‍ക്കുന്നത് പോലെ. താന്‍ പുറത്തിറങ്ങാന്‍ കാത്ത്‌... രാത്രിയില്‍ എപ്പോഴോ ഇടിയും മിന്നലുമായി തുടങ്ങിയിരുന്നു. ആദ്യത്തെ കാറ്റിനു തന്നെ കരണ്ട് പോയിരിക്കണം. അകലെ എങ്ങോ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം...
കാറ്റും മഴയും കെട്ടി മറിയുകയാണ്... വിരഹം പോലെ മരണം പോലെ നനഞ്ഞ ഇലകള്‍ ... രാത്രി മഴയില്‍ ഒടിഞ്ഞു വീണ മാവിന്റെ കൊമ്പും അതിന്റെ വെളുത്ത മുറിപ്പാടും... ശിഖരത്തിന്റെ ബാക്കി നില്‍ക്കുന്ന ഭാഗത്തിന്റെ ഉന്നം താനാണ് എന്ന തോന്നല്‍ ... കാഴ്ചകള്‍ എല്ലാം തന്നെ തുറിച്ചു നോക്കുന്നു. എന്തിനു ആ നനഞ്ഞ ഇരുട്ട് പോലും തന്നെ വീഴ്ത്താന്‍ പരുവത്തില്‍ ഒരുങ്ങി നില്‍ക്കുനതായി തോന്നുന്നു.
സീത എഴുന്നേറ്റു.., അല്ലെങ്കിലും എഴുന്നെല്‍ക്കുക എന്നതിന് വല്ല അര്‍ത്ഥവും ഉണ്ടോ? കിടക്കുന്നു ഉറങ്ങിയെന്നു വരുത്തുന്നു. ഉറക്കം പോലും നാട്യമായി മാറിയിരിക്കുന്നു.. ഉറക്കം നഷ്ടപ്പെട്ട കണ്‍ തടത്തില്‍ ഉരുണ്ടു കൂടിയ ഇരുണ്ട തടിപ്പ്... ശബ്ദമുണ്ടാകാതെ കതകു തുറന്നു. ഇറയത്തു നിന്ന് മഴയില്‍ കണ്ണെറിഞ്ഞു, സംഹാരരൂപിയെ പോലെയാണ് പെയ്തിറങ്ങുന്നത്..
എവിടെയാണ് തനിക്കു തെറ്റിയത്.. ഒരിക്കല്‍ മഴയെ പ്രണയിച്ചും, മഞ്ഞു തുള്ളികളെ ഓമനിച്ചും, പുസ്തകങ്ങളെയും , മഴവില്ലിനെയും ,മയില്പീലിയെയും ഇഷ്ടപ്പെട്ടു നടന്നിരുന്ന തനിക്കു എന്താണ് സംഭവിച്ചത്.. ഋതുക്കള്‍ മാറുന്നത് പോലെ തന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോ, അതോ ജീവിതം വരുത്തിയതോ?

മനസ്സിപ്പോള്‍ മരവിച്ചിരിക്കയാണ്. സ്വന്തം കുഞ്ഞിനെ പ്പോലും ലാളിക്കാനോ, ഓമനിക്കാനോ കഴിയുന്നില്ലല്ലോ.. മരണത്തെയാണ്‌ താനിപ്പോള്‍ സ്നേഹിക്കുന്നത്.. അവന്റെ തണുത്ത കരങ്ങള്‍ പിടിച്ചു യാത്ര പോവാനാണ് സ്വപ്നം കാണുന്നത്..

ഒരു അക്ഷരത്തെറ്റ് എവിടെയോ സംഭവിച്ചിരിക്കുന്നു.. ദേവീ എന്ന് വിളിച്ചു കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വിളി ഒരിക്കലും കേട്ടില്ല.. ലാളനകള്‍ ഏറ്റുവാങ്ങാന്‍ കൊതിച്ച ശരീരത്തെ അയാള്‍ ഉപദ്രവിചിട്ടെ ഉള്ളൂ.. ഷോകേസില്‍ പാവകുഞ്ഞിനെ പോലെ ഒതുക്കി വെച്ചിരിക്കയാണ്‌ തന്നെ..
വീണ്ടും ചിന്തകള്‍ അക്ഷരത്തെറ്റിനെ കുറിച്ച് തന്നെ ... എവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്.. ഒരു പുരുഷനെയും പ്രണയം എന്ന ഭാവത്തോടെ സ്നേഹിച്ചിട്ടില്ല. വിധി എന്ന് പറയുന്നത് ഇതാവാം.. അങ്ങനെ എങ്കില്‍ അത് ദൈവത്തിന്റെ കയ്യിലല്ലേ? എങ്കില്‍ തെറ്റ് ദൈവത്തിന്റെത്...
അടക്കിയ തേങ്ങലുകള്‍ നിലവിളിയിലേക്ക്.. മഴയത്ത് കരഞ്ഞാല്‍ ആരും കാണില്ലല്ലോ...

മഴത്തുള്ളികള്‍ ശരീരത്തില്‍ ഊര്‍ന്നു ഇറങ്ങവേ മഴ തന്നെ പുണരുന്നതായി അവള്‍ക്കു തോന്നി.. കൂടെ ആ മഴയില്‍ അലിഞ്ഞു ഇല്ലാതാവാനും ..

മഴയില്‍ നിറഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്ത്‌, എവിടേക്ക്? തന്റെ കൈ പിടിച്ചു നടക്കുന്ന അജ്ഞാത സഞ്ചാരി ആര്? മഴ ഇരുണ്ടു. ആ നൂലുകളില്‍ അങ്ങനെ അലിഞ്ഞലിഞ്ഞ്... ഇടയ്ക്കു തിരഞ്ഞു നോക്കുമ്പോള്‍ വീടില്ല. മരങ്ങളില്ല, മഴ മാത്രം. ഇപ്പോള്‍ നടക്കുന്നത് താനോ മഴയോ... ഈശ്വരാ...

മഴ മഴയോട്..

ആരവത്തിന്റെ ഭാഷ എനിക്കറിയില്ല
എന്താവാം തുള്ളി തുള്ളിയോടു പറഞ്ഞിരിക്കുക..
അത് പ്രണയത്തിന്റെ ഭാഷയെന്നു കാറ്റ്.... ഇലകളും അതേറ്റു പാടുന്നു... ഞാന്‍ നിന്നില്‍ എപ്പോഴും ഉണ്ടാവുമെന്ന്... മണ്ണില്‍ ലയിക്കുമ്പോഴും ഒരുമിച്ച്...
അതെ ഇനി നമുക്ക് കണ്ടു തീരാത്ത സ്വപ്നങ്ങളുടെ കണ്ണീര്‍ പോലെ വീണു ചിതറാം...
...തുള്ളി തുള്ളിയില്‍ ചിതറുമ്പോഴും ആത്മാവിന്റെ തുറസ്സില്‍ തോരാതെ പ്രണയം...
മഴനൂല്‍ വളഞ്ഞു മണ്ണില്‍ കുത്തി... പ്രാര്‍ഥനയോടെ... എന്താവാം പ്രാര്‍ഥനയുടെ പൊരുള്‍

Saturday, May 28, 2011

ഒരു യാത്ര..

ഒരിക്കല്‍ അപരിചിതര്‍ ആയിരുന്നു. യാത്രയുടെ അന്ത്യത്തില്‍ പരിചിതര്‍ ആയി മാറുകയും..

അത് സൌഹൃദത്തിലേക്കും, പതുക്കെ പ്രണയത്തിലേക്കും..

തുടര്‍ന്നുള്ള യാത്രക്ക് എന്ത് മധുരം. തോളോട് തോള്‍ ചേര്‍ന്ന്, നെടുവീര്‍പ്പുകള്‍ തമ്മില്‍ ലയിച്ചു... കൈകോര്‍ത്തു നടക്കുമ്പോള്‍ അഴുക്കു കൂനയില്‍ തിമിര്‍ക്കുന്ന എലികളോട് പോലും ഇഷ്ടം തോന്നി.

ഓരോ മഴത്തുള്ളിയും കവിത വിരിയിക്കുകയും. അതുവരെ അറിയാത്ത പദങ്ങള്‍ കടലാസ്സില്‍ നിരന്നു.

വിവാഹത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ലോകം കീഴടക്കിയ പരിവേഷം. അത്താഴം പുറമേ നിന്നും. ഭാര്യം അടുക്കളയില്‍ പുക കുടിച്ചു നരകിക്കേണ്ടവളല്ല എന്ന പഴയ വാക്യം പ്രാവര്‍ത്തികമാക്കി. സിനിമ ശാലയില്‍ നിന്നും രണ്ടാമത്തെ പ്രദര്‍ശനവും കണ്ടിറങ്ങി തെരുവിന്റെ വിജനതയിലൂടെ നടക്കുമ്പോള്‍ തങ്ങളൊഴികെ മറ്റാരും ജീവിക്കുന്നില്ലെന്ന് സംസാരത്തിലൂടെ ഉറപ്പിച്ചു.

എവിടെയാണ് ഇടയ്ക്കു തങ്ങള്‍ക്കു പാളിയത്? കോടതി വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇഴഞ്ഞു നടുങ്ങി.

അവള്‍ അങ്ങനെ അല്ലായിരുന്നല്ലോ...

അവന്‍ അങ്ങനെ അല്ലായിരുന്നല്ലോ..

വഴി പിരിയുമ്പോള്‍ ഒരു ഭാരം ഒഴിഞ്ഞ പ്രതീതി... പിരിഞ്ഞു.. ഇനി ഒരാള്‍ മറ്റേ ആള്‍ക്ക് വേണ്ടി താഴണ്ട. നേരം വെളുക്കുമ്പോള്‍ ദുര്‍ മുഖം കണ്ടു മടുക്കണ്ട.

Sunday, May 22, 2011

സന്ധ്യ മയങ്ങി തുടങ്ങി..കിളികള്‍ കൂടണയാനും. നഗരം തിരക്കില്‍ ആണ്. ഇരുട്ടിനു കനം വെച്ച് തുടങ്ങുന്നു. കൂടണയാന്‍ വെമ്പുന്ന കിളികളില്‍ ഒന്നായി അവളും.. ചുറ്റിലും ഉയരുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നും,അര്‍ഥം വെച്ച നോട്ടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ ചിറകടിച്ചു കൊണ്ടിരുന്നു.. ഇല്ല. നിസ്സഹായതയാണ് ചുറ്റും...അബലയാണ്, സുരക്ഷിതയല്ല താന്‍..എവിടെയാണ് അഭയം..പെണ്ണായി പിറക്കേണ്ടിയിരുന്നില്ല.. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ തിരിച്ചു പോവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .. അവിടെ തന്നെ അമ്മയുടെ ചൂടും പറ്റി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍..
മറവിയുടെ സെമിത്തേരിയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന
പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു;
...നീ ഞാന്‍ തന്നെയായിരുന്നെന്ന്‌
ഒരിക്കല്‍ വിളിച്ചുപറഞ്ഞ
സ്വപ്‌നങ്ങളുടെ പേരില്‍.
നിനക്ക്‌ മാപ്പു നല്‍കുന്നു
മറവിയെ മറച്ച ഹൃദയത്തിന്റെ
ആര്‍ദ്രതയുടെ പേരില്‍...

യാത്ര..

ആത്മഹത്യ അവള്‍ക്കു ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല....
മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ , പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അവള്‍ക്കറിയാം..
എന്നിട്ടും..മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക്‌ , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു ...അവള്‍ പോയി..