Thursday, October 28, 2010

ചിയേര്‍സ് .കവി അയ്യപ്പന് ആദരാഞ്ജലികള്‍

നിനക്ക് വിശന്നപ്പോള്‍
എന്റെ ഹൃദയത്തിന്റെ
പകുതി തന്നു
എന്റെ വിശപ്പിനു
നിന്റെ ഹൃദയത്തിന്റെ
പകുതി തന്നു.
ഒരു ആപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനു ഉണ്ടായിരുന്നുള്ളൂ.

ധ്രുവങ്ങള്‍..കവി അയ്യപ്പന് ആദരാജ്ഞലികള്‍

ഇതാണ് അരുന്ധതി ഉദിക്കും രാത്രി
കറുപ്പ് ഇഷ്ടമാണെങ്കില്‍ നീ
സ്വന്തമാക്കുക
ഇതാണ് എന്‍ മുഖം എരിതീ
കത്തുന്നു
വെറുപ്പ്‌ ഇഷ്ടമാണെങ്കില്‍
അറുത്തു എടുക്കുക
ഇതാണ് എന്‍ ചുരം
എകാകിക്ക് ആശ്രയം
ഇരുട്ടു ഇഷ്ടമാണെങ്കില്‍
ഈ വഴി നടക്കുക
ഇതാണ് എന്‍ പ്രേമം,ചിറകറ്റ പക്ഷി
രുചി ഇഷ്ടമായെങ്കില്‍ ഇരയാക്കി മാറ്റുക

Saturday, September 11, 2010

ഒരു ഒമ്നിയുടെ ആത്മ വിലാപം

എന്നെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഞാനാണ്‌ ഓംനി കാര്‍.ഒരു കാലത്ത് നിങ്ങളെല്ലാം എന്നെ ഇഷ്ടപെട്ടിരുന്നു.ഇപ്പോളും ഞാനുണ്ട് നിങ്ങളുടെ റോഡുകളില്‍. പക്ഷെ ഇപ്പോ എന്നെ ആര്‍ക്കും വേണ്ട. എന്താണ് എനിക്കുള്ള കുറവ്.സൌന്ദര്യമില്ലേ?നിങ്ങള്‍ക്ക് വേണ്ടുന്ന സൌകര്യങ്ങള്‍ ഞാന്‍ നല്‍കുന്നില്ലേ?ആകെയുള്ള ഒരു കുറവ് എ സി ഇല്ല എന്നതാണ്. അത് എന്റെ എഞ്ചിന്‍ സീറ്റിന്റെ അടിയില്‍ ആയതു കൊണ്ടല്ലേ? ബോണട്ടും ഇല്ല. 8 പേര്‍ക്ക് സുഖമായി യാത്ര ചെയ്തു കൂടെ എന്റെ കൂടെ. എന്റെ സീറ്റിന്റെ പ്രത്യേകത കാരണം നിങ്ങള്‍ക്ക് പരസ്പരം മുഖം കണ്ടു കൊണ്ട് സംസാരിച്ചു യാത്ര ചെയ്യാം. കുറെ സാധനങ്ങള്‍ കൊണ്ട് പോവാം. മോശമല്ലാത്ത മയിലെജും ഞാന്‍ തന്നിട്ടുണ്ട്. പിന്നെ ഒരു കുറ്റം പറയാനുള്ളത് മുന്‍ഭാഗം തീരെ ഇല്ലാത്തത് കൊണ്ട് അപകടം സംഭവിച്ചാല്‍ മരണ നിരക്ക് കൂടും എന്നതാണ്. അത് നിങ്ങള്‍ ഡ്രൈവ് ചെയ്യുന്നതിന്റെ കുറ്റം. അല്ലാതെ ഞാന്‍ എന്ത് പിഴച്ചു? നിങ്ങള്‍ക്ക് എപ്പോള്‍ എന്നെ വേണ്ടാതതിന്റെ കാരണം എനിക്കറിയാം. എന്റെ മോശം പ്രതിച്ചായ ആണ് കാരണം. കണ്ണില്‍ കണ്ട സിനിമാകാരെല്ലാം കൂടി എന്നെ തട്ടി കൊണ്ട് പോവുന്നതിനും, ബലാല്‍സംഗത്തിനും ആയി ഉപയോഗിച്ചു. നിങ്ങള്‍ കണ്ടിരിക്കുമല്ലോ നായിക നടന്നു പോവുന്നു. വില്ലന്മാര്‍ ഒമ്നിയില്‍ വരുന്നു. ഡോര്‍ തുറക്കുന്നു, നായികയെ തട്ടി കൊണ്ട് പോവുന്നു. എടുക്കുന്നത് കോടികള്‍ ചിലവഴിച്ച ഹൈടെക് പടമായിരിക്കും. പക്ഷെ ഈ ആവശ്യത്തിനു ഞാന്‍ വേണം. ഫലമോ എനിക്ക്ക് തട്ടി കൊണ്ട് പോവുന്ന കാര്‍ എന്ന പേരും. ഹും മടുത്തു എല്ലാം. ഇപ്പോല്‍ പോയി പോയി ഗുണ്ടാ പിരിവിനും ഞാന്‍ വേണം. ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ഇക്കാര്യങ്ങള്‍. എന്റെ മതിപ്പ് എല്ലാരും കൂടി കളഞ്ഞു കുളിച്ചു. ഇ മാരുതിക്ക് എന്റെ ഉത്പാദനം നിര്‍ത്തി എന്നെയങ്ങ് കൊന്നൂടെ.ആര്‍ക്കും വേണ്ടാതെ ഇങ്ങനെ നില്‍ക്കുന്നതിനും ഭേദം അതാണ്. ഒരു സമാധാനം ഉള്ളത് കുട്ടികളെ സ്കൂളില്‍ കൊണ്ട് പോവാന്‍ എന്നെ ഉപയോഗിക്കുന്നു എന്നതാണ്. എന്നെങ്കിലും എന്റെ രാശി തെളിയും എന്ന ആത്മ വിശ്വാസത്തോടെ ഞാന്‍ എന്റെ പ്രയാണം തുടരട്ടെ.

Wednesday, August 18, 2010

ഓണസദ്യ

നാക്കിലയും, നിറപറയും, തുമ്പപ്പൂ ചോറും മലയാളിയുടെ ഗ്രിഹാതുരത്തിന്റെ ഒടുങ്ങാ പഥെയങ്ങള്‍ ആണ്. ലോകത്തിന്റെ ഏതു മുക്കില്‍ ആണെങ്കിലും ഓണം ആഘോഷിക്കുന്ന മലയാളി എങ്ങിനെയും തിരുവോണ നാളില്‍ ഇവ ഒരുക്കും. തൂശനിലയില്‍ ഇടത്തെ അറ്റത്ത്‌ നിന്നും തുടങ്ങും വിഭവങ്ങള്‍ ഒരുക്കാന്‍.ഉപ്പു, ഉപ്പേരി, തോരന്‍, അച്ചാര്‍, പുളിയിഞ്ചി, ഓലന്‍, അവിയല്‍, കൂട്ടുകറി, പപ്പടം എന്നിങ്ങനെ നിരക്കുന്നു വിഭവങ്ങള്‍. പിന്നെ ആവി പറക്കുന്ന ചോറും, നെയ്യും, പരിപ്പും, സാമ്പാറും ചേര്‍ത്ത് മൃഷ്ടാന്ന ഭോജനം. മേമ്പോടിയായി കാളനും, രസവും.,പിന്നെ മോരും, കഴിച്ചു കഴിഞ്ഞു ഇല വടിച്ചൊരു കൈ നക്കല്‍ ഉണ്ട്.ഭക്ഷണത്തിന്റെ സകല സത്തും ആമാശയത്തില്‍ എത്തുംപിന്നെ വടിച്ച് വൃത്തിയാക്കിയ ഇലയില്‍ പായസം ഒഴിച്ച് ചൂടില്‍ വാടിയ ഇലയുടെ മണതോടെ കഴിക്കുമ്പോള്‍ ഇനി മതി എന്ന സന്ദേശത്തോടെ ഒരു ഏമ്പക്കം എത്താന്‍ ഉണ്ട്. പിന്നെ ഇല മടക്കി എഴുനേറ്റു കിണ്ടിയിലെ വെള്ളത്തില്‍ കൈ കഴുകി വെറ്റില മുറുക്കും, വെടി പറച്ചിലുമായി കഴിയുന്നത്‌ ഇന്നലയുടെ സ്മൃതി. . കാലം മാറി. തൂശനിലയുടെ സ്ഥാനത്തു കടലാസ്സ്‌ ഇലകള്‍ സ്ഥലം പിടിച്ചു. ഇലകള്‍ തേടി അലയണ്ട. ഏതു സമയത്ത് ചെന്നാലും കടകളില്‍ ഇവ ലഭിക്കും. സൗകര്യം കടലാസ്സ്‌ ഇലകള്‍ ആണെങ്കിലും, ഓണകാലത്ത് വാഴ ഇലകള്‍ തന്നെ പഥ്യം.
ഓണസദ്യ ഒരുക്കാനും, വിളംബാനും ഇപ്പോള്‍ മിക്കവര്‍ക്കും സമയമില്ല.ഹോട്ടലിലെ ഓണകിറ്റില്‍ ആണ് ഇപ്പോള്‍ ഓണം. നാട് ഓടുമ്പോള്‍ നടുവേ ഓടുക.

Monday, August 16, 2010

ഓര്‍മകളിലെ ഓണപൂക്കള്‍

കാലില്‍ തൊട്ടുരുമ്മി മഞ്ഞിന്റെ തണുപ്പ് പകരുന്ന കൊച്ചു തുമ്പ, വേലിയില്‍ പടര്‍ന്നു തല നീട്ടി നില്‍ക്കുന്ന വെയലേരി, മഞ്ഞ മതില് പണിതു ഓടാപ്പൂ...ഓര്‍മ്മയില്‍ മാത്രമല്ല,നാട്ടിടവഴികളിലും ,ഗ്രാമീണ ഗ്രിഹാങ്ങണനങ്ങളിലും,ഇപ്പോളും നാണിച്ചും, മോഹിപ്പിച്ചും നില്‍ക്കുനുണ്ട്, ഈ സുന്ദരിമാരെല്ലാം.
എന്നാല്‍ തമിഴ്നാടിന്റെ പടിയിറങ്ങി കേരളത്തിന്റെ മുറ്റത്ത്‌ എത്തുന്ന,ചെത്തിയും, ജമന്തിയും, ഡാലിയും, ഓണപ്പൂക്കളം ഒരുക്കുമ്പോള്‍ നാഗരികര്‍ക്കും, ഗ്രാമാനിവാസികള്‍ക്ക് പോലും ഇവയെ ഓര്‍മയില്ല..മണ്ണ് ചെടികളുടെ അല്ലാതായതോടെ .
.മനസ്സില്‍ മാത്രമാണ് ചിലവയെങ്കിലും പൂക്കുന്നത്
ഓണം കുട്ടികളുടെ സ്വന്തമായി തീര്‍ന്നത് പൂക്കളങ്ങളിലൂടെ ആണ്. അവരാദ്യം തേടുന്നത് തുമ്പയെ ആണ്. മേച്ചില്‍ പുറങ്ങളില്‍ കണ്ണെത്താ ദൂരത്തോളം തുമ്പ വെളുക്കെ ചിരിച്ചു നില്‍പ്പുണ്ടാവും. എന്നാല്‍ നുള്ളിയെടുക്കാന്‍ നല്ല ക്ഷമ വേണം. ഒരു കൂട നിറയ്ക്കണം എങ്കില്‍ ഒരു പാട് സമയം ഇരിക്കണം. എന്നാല്‍ മാവേലി തമ്പുരാന്റെ ഈ പ്രിയ പുഷ്പം ഇല്ലാത്ത ഒരു ഓണം ഉണ്ടായിരുന്നില്ല ഒരു കാലത്ത്. തുമ്പയുടെ വെളുപ്പിനോട് ചേര്‍ത്ത് വെക്കാന്‍ ചെമ്പരത്തിയുടെ ചുവപ്പ് വേണം. ഇതു നാട്ടിലും കാണുവാന്‍ കിട്ടുമായിരുന്നു ഈ വിദ്വാനെ. എന്നാലിപ്പോള്‍ ചെമ്പരത്തിയെ പോലും ഇക്കാലത്ത് കാണുവാന്‍ കിട്ടുന്നില്ല. ചുവപ്പ് നിറത്തില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന മറ്റൊരു പൂങ്കാവനം ഉണ്ട്. കൃഷ്ണ കിരീടം. ഒരു പൂക്കളം ഒരുക്കുവാന്‍ മാത്രം പോന്ന കുഞ്ഞുപൂവുകള്‍. ഇപ്പോള്‍ നഗരവാസികളുടെ ഓണത്തില്‍ കിരീടം ചൂടിയ ഓര്‍മകളെ ഉണ്ടാവൂ ഒരു മരത്തില്‍ ഓടികയറി പടര്‍ന്നു വെളുപ്പും നീലയും, കുപ്പായമിട്ട് നില്‍ക്കുന്ന ശംഖു പുഷ്പം, മുറ്റത്ത്‌ തേന്‍ തുളുമ്പി തെച്ചി, മഞ്ഞ മിഴി തുറന്നു മുക്കുറ്റി, ഇത്തിരി ഗമയില്‍ മന്ദാരം, നിഷ്കളങ്കമായ വെളുപ്പില്‍ നന്ദ്യാര്‍വട്ടം, മുള്ളുള്ള ചെടിയില്‍ കൊതിപിക്കുന്ന നിറത്തില്‍ രാജമല്ലി. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഈ സുന്ദരിമാരുടെ പേരുകള്‍. ഇവരെല്ലാം ഒന്നിക്കുന്ന ഒരു ഓണപ്പൂക്കളം ഇന്നുണ്ടോ. . കാക്കപൂവും, വയല്പച്ചയും തീര്‍ക്കുന്ന വസന്തവും, വയലുകളെ പോലെ വിസ്മൃതിയില്‍ ആഴുകയാണ്. അപ്പോഴുമുണ്ടാവും ഏതെങ്കിലും ഒരു വെള്ളം നിറഞ്ഞും ഒഴിഞ്ഞും ചിങ്ങവെയില്‍ ചിരിക്കുന്ന വയലില്‍ പൂക്കളങ്ങളുടെവിളവെടുപ്പ് ..
. വയണയുംവയല്പൂവും, മതിലില്‍ മതില്പച്ച, പറമ്പില്‍ കമ്മല്പ്പൂ, വേലിയില്‍ അരിപ്പൂ, .. നഗരത്തിന്റെ തിരക്കില്‍ കാണാനാവുക ഇല്ലെങ്കിലും, പാവമൊരു നാട്ടിന്‍പുറത്ത്, വഴുക്കലുള്ള വീട്ടുമുറ്റത്ത്‌ കുഞ്ഞുവിരലുകളെ കാത്തിരിപ്പുന്നുണ്ടാവും ഇവയെല്ലാം . ഓണനാളിലെങ്കിലും ഒരു പൂക്കളത്തില്‍ ഇരുന്നു ചിരിക്കാന്‍ മോഹിച്ചു. കടപ്പാട്. രജി നായര്‍,മാതൃഭൂമി

Tuesday, April 27, 2010

മുഖം മൂടി


നിശ്ചലമാണീ ജീവിതം
ഒരു പര്‍വത ശിഖരം പോലെ
ചന്ച്ചലമാണീ ചിത്തം
ഒഴുകും നദി പോലെ
ഈ കപടനാടക വേദിയില്‍
നാം നമ്മെ തന്നെ മറക്കുന്നുവോ
ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പോഴിയുന്നതെപ്പോലെന്നു ആരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു
വിശാലമം സാഗരത്തിന്‍ മുന്നില്‍
അത്ര തുച്ചമീ ജീവിതം : ....

Friday, February 5, 2010

എന്റെ ബാല്യം

എല്ലാവര്ക്കും ഉണ്ടാവും കുറുമ്പും കുസൃതിയും നിറഞ്ഞ , മനസ്സില്‍ എന്നും താലോലിക്കുന്ന ഒരു ബാല്യകാലം.ആദ്യം ഓര്‍മയില്‍ വരുന്നത് ഒന്നാംക്ലാസ്സിലെ പഠനമാണ്.
വിദ്യാലയതിലെക്കുള്ള യാത്ര തന്നെ രസകരമായിരുന്നു. 3 മൈല്‍ നടന്നു വേണം പോവാന്‍. ഞാനും അന്റെ സഹോദരനും കൂടിയാണ് പോവുക. വയല്‍ പ്രദേശമാണ് അധികവും. വഴിയിലെ പശുക്കളെയും, ഞാറു നടുന്നവരെയും ഒക്കെ കണ്ടുള്ള ഒരു യാത്ര. ഒരിക്കല്‍ പോവുന്ന വഴിയില്‍ കടുമീനിനെ കണ്ടു പിടിക്കാന്‍ പോയതും, അത് കാലിനു കുത്തിയിട്ട് കരഞ്ഞതും ഓര്മ വരുന്നു. അപ്പോള്‍ ആണ് വലിയച്ചന്‍ ആ വഴി വന്നത്. അദ്ദേഹം കമുനിസ്റ്റ് അപ്പയുടെ നീര് മുറിവില്‍ ഒഴിച്ച് തന്നു.കരയാണ്ട എന്ന് പറഞ്ഞു 25 പൈസയും തന്നു. അന്നാണ് വിദ്യാലയത്തില്‍ വെച്ച് ആദ്യമായി ബുളുബുള് മിടായിം, ഉരച്ചുണ്ടാക്കുന്ന ഐസും കഴിച്ചത്, കാരണം വീട്ടില്‍ നിന്നും പൈസ തരില്ലവാങ്ങാന്‍.
എന്റെ അനിയന്‍ ജനികുന്നതും ഈ സമയത്ത് തന്നെയാണ്. രാത്രി അമ്മ ആശുപത്രിയില്‍ പോയി. രാവിലെ സ്കൂളില്‍ പോവുമ്പോള്‍ സങ്കടമായി അമ്മയെ കാണാഞ്ഞിട്ടു, വലിയമ്മ പറഞ്ഞു വൈകീട്ട് വരുമ്പോളേക്കും വാവ വരുമെന്ന്. സ്കൂള്‍ വിട്ടു ഒരു ഓട്ടം ആയിരുന്നു വീട്ടിലേക്കു. വന്നപ്പോള്‍ കണ്ടു ചാണകം മെഴുകിയ നിലത്തു കിടക്കുന്നു കറുത്ത ഒരു ഉണ്ടപക്രു.( ഈ വീരന്‍ ഇപ്പൊള്‍ ഒരുഗജപോക്കിരിയാണ്‌ ) .പിറ്റേ ദിവസം സ്കൂളില്‍ പോയി രാധ ടീച്ചറോട് മോന്റെ കാര്യം പറഞ്ഞു. ടീച്ചര്‍ അപ്പോള്‍ മോള് തന്നെയാണ് സുന്ദരി എന്ന് പറഞ്ഞു ഉമ്മ വച്ചു. സ്കൂളില്‍ ഓട്ടമല്‍സരത്തിനു നിന്നിട്ട് തോട്ടുപോയപ്പോള്‍ ജയിച്ച കുട്ടിയോട് സ്വകാര്യമായി സമ്മാനം എനിക്ക് തരോന്നു ചോദിച്ച ഒരു മണ്ടത്തരവും ഉണ്ടേ, ഹി ഹി .അനിയന് ചോറ് കൊടുക്കാന്‍ ഗുരുവായൂര്‍ കൊണ്ട് പോണമെങ്കില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ അമ്മ പറഞ്ഞു. കണക്കു അന്നും എനിക്ക് ചതുര്‍ഥി ആണ്. മാര്‍ക്ക്‌ കിട്ടിയപോള്‍ കണകിനു 42 മാര്‍ക്ക്‌ . ഇതും കൊണ്ട് വീട്ടില്‍ ചെന്നാല്‍ അമ്മ കൊണ്ട് പോയില്ലെങ്കിലോ? ഒരു സൂത്രം ഒപ്പിച്ചു. ചോക്ക് കൊണ്ട് വീട് ഏതാരയാപോള്‍ 42 , 48 ആയി മാറ്റുന്ന വിദ്യയും ഞങ്ങള്‍ പഠിച്ചു. , ആ യാത്രയില്‍ ആണ് ആദ്യമായി കാറില്‍ പോവുന്നത്. അംബലത്തില്‍ വച്ചു സഹോദരനെ കാണാതയതും, നടയില്‍ വച്ചു കണ്ടു കിട്ടിയതും ഓര്‍മയില്‍വരുന്നു.

ഓണക്കാലം മറക്കാനാവാത്ത അനുഭവങ്ങള്‍ ആണ് നല്‍കിയത്. അമ്മ കാരമുള്ളും, ഓലയും ചേര്‍ത്ത് പൂവട്ടി ഉണ്ടാക്കി തരും. അതും കൊണ്ട് ഉച്ചക്ക് ശേഷം ഇറങ്ങും ഒരു സംഘം. ഞാന്‍ തുമ്പ പറികുന്നതില്‍ ആയിരുന്നു സാമര്‍ത്ഥ്യം നേടിയത്. സഹോദരന്‍ ഉയരത്തിലുള്ള ചെമ്പരത്തി, ഓടാപൂവ് ഒക്കെ പറിച്ചെടുക്കും. ഓണത്തിന് അകെ കിട്ടുന്ന 2 ജോഡി ഉടുപ്പാണ് ആ കൊല്ലം ഇടുക.വേറെ വാങ്ങി തരില്ല. പീടികയില്‍ പോവുന്നത് നല്ലാ രസമായിരുന്നു. ഞാനും ഏട്ടനും കൂടി ആണ് പോവാ. അവിടെ ചെന്ന് 250 പരിപ്പ്, പഞ്ചസാര, 2 കിലോ അരി എന്നൊക്കെ വിളിച്ചു കൂവുമ്പോള്‍ ഇത്തിരി ഗമയാണ്. കാരണം വരുന്നത് അധികവും സാധുക്കള്‍ ആണ്. ചെറിയ തൂകത്തിനു സാധാനാങ്ങള്‍ വാങ്ങികുന്നവര്‍. ഇതൊക്കേ വാങ്ങി വഴിക്ക് വെച്ച് ഞാനും ഏട്ടനും അടി കൂടും. അതുവരെ സഞ്ചിയുടെ കൈ 2 പേരും കൂടിയാണ് പിടികുക.തെറ്റിയാല്‍ അവനോടും വെടിലേക്ക്. പിന്നെ ഞാന്‍ ചുമക്കണം ഇതു. റേഷന്‍ ്കടയിലേക്ക് ഓട്ടമാണ്.കാര്‍ഡ്‌ ആദ്യം വെക്കുവാന്‍. എന്നാലല്ലേ ആദ്യം പേര് വിളികുള്ളൂ. പദ്മനാഭന്‍ നായര്‍ അന്ന് ആദ്യം പേര് വിളികുമ്പോള്‍ ഗമയോടെ ചെന്ന് അരി, മണ്ണെണ്ണ എന്നൊക്കെ പറയും. കടകാരന്‍ ഇതു എടുത്തു കഴിയുമ്പോള്‍ ഇത്തിരി ഗോതമ്പ് അരി ഇവ എന്റെ വയറ്റില്‍ എത്തി കഴിഞ്ഞിരിക്കും.

അച്ഛമ്മ ഉണ്ടായിരുന്നു തറവാട്ടില്‍. അച്ഛനും അമ്മകും ശമ്പളം കിട്ടുമ്പോള്‍ ഞാനും ഏട്ടനും മത്സരം ആണ്. അച്ഛമ്മക്ക്‌ പൈസ കൊണ്ട് കൊടുക്കുവാന്‍. അച്ഛന്‍ 50 രൂപ വീതം തരും ഞങ്ങളുടെ കയ്യില്‍. തറവാട് വയല്കരയില്‍ ആയിരുന്നു. ഒരു പാട് കഥയും, പാട്ടുമൊക്കെ പറയായിരുന്നു അച്ഛമ്മ. ഞണ്ടുകളുടെ മാളം ഉണ്ടാവും മുറ്റത്തു. ഇര്കില്‍ കൊണ്ട് ഒരു കൊളുതുണ്ടാക്കി അതിനെ പിടിക്കുക നല്ലാ രസമായിരുന്നു. ചെറിയച്ചന്റെ കല്യാണം ഓര്‍മയില്‍ ഉണ്ട്. വലിയ സ്പീകേര്‍ ഒക്കെ വെച്ച് പാട്ട് വെച്ചിരുന്നു. സ്പീകേര്‍ വെക്കാന്‍ പനയില്‍ കേറിയ ആള്‍ താഴെ വീണു പോയി. അച്ചാച്ചന്‍ കുറെ ചീത്ത പറഞ്ഞു അതില്‍ കേറിയത്തിനു. വിരുന്നിനു പത്തിരിയും, കോഴി വറുത്തു അരച്ച കറിയും കഴിച്ചത് ഓര്‍മയുണ്ട്.
തിരുവാതിര കളിയ്ക്കാന്‍ പോവുമായിരുന്നു ഞങ്ങള്‍. അനിയനും കൂടെ ഉണ്ടാവുമായിരുന്നു. അവന്‍ വരുന്നത് പഴം തിന്നാന്‍ ആണ്. കളിയ്ക്കാന്‍ പോവുന്ന വീട്ടില്‍ നിന്നും കുട്ടികള്‍ക്ക് ഉണ്ണിയപ്പം, പഴം എന്നിവ കഴിക്കാന്‍ കൊടുക്കും. കൂടെ പൈസയും.അവധികാലത്ത് കുടുംബത്തിലെ കുട്ടികള്‍ വീടിലാണ് താമസിക്കാന്‍ വരിക. ചരട് കൊണ്ട് ബസ്‌ ഉണ്ടാക്കി ഓടികുന്നതും,ബസ്‌ മറിയുന്നത് കാണിച്ചപോള്‍ എന്റെ കാലില്‍ ഒരു മുള തറച്ചു കേറിയതും അതുമായി ഞാന്‍ കുറെ വേദന തിന്നതും ഓര്‍കുന്നു.ചട്ടിയും പന്തും, ഒളിച്ചുകളി, തീപെട്ടി,നൂലില്‍ കെട്ടി ഫോണ്‍ ഉണ്ടാക്കല്‍, അങ്ങനെ എന്ത് രസമായിരുന്നു. എന്നും പുട്ടും പഴവുംയിരുന്നു ചായക്ക്. അമ്മാക് ഉണ്ടാക്കാന്‍ എളുപ്പവും അതാണ്. ഞങ്ങളെ അടക്കി ഇരുത്താന്‍ അമ്മ കണ്ട സൂത്രം കേട്ടെഴുത്ത് ആയിരുന്നു. അപോലെങ്കിലും അടങ്ങിഇരികുമല്ലോ.

അനിയന്‍ മഹാ പോക്കിരി ആയിരുന്നു. അവന്‍ കുറച്ചു വലുതായതിനു ശേഷം വീട്ടില്‍ പാല്‍പൊടി, ശര്കര. എന്നിവയുടെ അളവുകള്‍ കുറയാന്‍ തുടങ്ങി.പാല്‍പൊടി ടിന്നില്‍ ആയിരുന്നു അവന്റെ ശ്രദ്ധ.ഒരികല്‍ അമ്മ പാല്‍പൊടി ടിന്‍ വെക്കുന്ന സ്ഥലത്ത് അപ്പകാരം വെച്ചതും ആ നുണയന്‍ അതെടുത്തു കഴിച്ചുകരഞ്ഞതും ഇപോളും മനസ്സില്‍ ഉണ്ട്. നീന്തല്‍ പഠിക്കാന്‍ പോയിരുന്നത് പൂവന്‍ കുളത്തില്‍ ആയിരുന്നു. അച്ഛന്‍ മച്ചി കെട്ടി ഉണ്ടാക്കി അതില്‍ കിടത്തി പഠിപിച്ചു തന്നു.
കുറച്ചു കൂടെ വലുതയപോള്‍ അടുത്ത വീടിലെ ടിവി കണ്ടിട് ഒരു അസൂയ എന്ന് പറഞ്ഞു കൂടാ എങ്കിലും ഒരു അസ്വസ്ഥത എനിക്കും ഏട്ടനും ഉണ്ടായപ്പോള്‍, കാര്‍ഡ്ബോര്‍ഡ് മേശ പുറത്തു എടുത്തു വെച്ച് അതില്‍ അച്ഛന്റെ ലുങ്കി പുതപിച്ചു ടിവി ആക്കിയ കഥ ഉണ്ട്. പിന്നീടു വീട്ടില്‍ ടിവി വാങ്ങിയപോള്‍ ഒരു മലയാള സിനിമ വല്ലപോഴുമേ വരികയുള്ളൂ, അത് കാണാന്‍ ഒരു ആള്‍കൂട്ടം തന്നെ ഉണ്ടാവും്‍. കോഴികള്‍ ഉണ്ടായിരുന്നു വീട്ടില്‍. ഇറച്ചി അപൂര്‍വമായേ ഉണ്ടാകുകയുള്ളൂ അമ്മ. അമ്മ പറയും നാളെ നമുക്ക് ആ പൂവനെ കൊല്ലം എന്ന്. പിറ്റേന്ന് രാവിലെ കൊഴികൂടിനു കാവലിരിക്കും, തുറന്നു വിടുമ്പോള്‍ പൂവന്‍ സ്ഥലം വിടാതിരിക്കാന്‍. ഇതിനെ കൊല്ലാന്‍ വേണ്ടി കുറച്ചു ദൂരെ ഒരു ആള്‍ ഉണ്ട്. അവിടെക് ഏട്ടനും , ഞാനും കൊഴിനേം കൊണ്ട് പോവും. അന്ന് വലിയ വിശപ്പുള്ള ദിവസമായിരിക്കും.അമ്മ പാവം കോഴി പാവം കോഴി എന്ന് ഇടക്കിടെ പറയും, അപ്പോള്‍ സങ്കടം തോന്നും.
ഇനിയും ഒരുപാടു കുസൃതികള്‍ മനസ്സില്‍ ഉണ്ട്. ഉടുപ്പ് വാങ്ങി തരാതെ ഇരികുംബോളും, അമ്മ അടികുമ്പോളും അമ്മക്ക് എന്നോട് സ്നേഹം ഇല്ല എന്നാ തോന്നല്‍ ആയിരുന്നു ,മനസ്സില്‍. എന്നാല്‍ ഇപ്പൊള്‍ ഒരു കുടുംബിനിയും അമ്മയും ആയപ്പോള്‍ മനസിലാവുന്നു ഒരു ജീവിതം കേട്ടിപടുവാന്‍ ഉള്ള അവരുടെ ആഗ്രഹം, കൂടെ അമ്മക്ക് എല്ലാ മക്കളും തുല്യര്‍ ആണെന്നും. ഇപ്പൊള്‍ അണുകുടുംബം ആയതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അച്ചാച്ചന്‍, അമ്മൂമ്മ ഇവരുടെ സ്നേഹം, വാത്സല്യം ഇവയൊക്കെ നഷ്ടപെടുകയാണ്. കുട്ടികള്‍ക്കും സമയം കിട്ടുന്നില്ല ഒന്നിനും. നമ്മളൊക്കെ ആസ്വതിച്ച പോലെ ഒരു ബാല്യം അവര്കിനി ലഭികില്ല. എങ്കിലും മാതാപിതാക്കള്‍ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഉണ്ട്. അവരില്‍ സ്നേഹം, ദയ, ബഹുമാനം എന്നിവ വളര്‍ത്തി കൊണ്ട് വരിക. എത്ര പുരോഗമനം ഉണ്ടായാലും അവരില്‍ പഴമയുടെ ഒരു ചെറിയ അംശംനിലനിര്‍ത്തുക.